വിവാഹസ്വപ്നങ്ങള്‍ ബാക്കിയാക്കി റിയാസ് യാത്രയായി വീട്ടിലെത്തിയത് ചേതനയറ്റ ശരീരം
സിന്ധുമോള്‍ ആര്
ചെര്‍പ്പുളശ്ശേരി/ഷൊര്‍ണൂര്‍: ജൂലൈയില്‍ നടക്കാനിരുന്ന വിവാഹത്തിന് ജൂണില്‍ നാട്ടിലെത്തേണ്ടതായിരുന്നു നെല്ലായ മോളൂര്‍ വട്ടപ്പറമ്പില്‍ നാസറുദ്ദീെന്റ (മാനുട്ടി) മകന് മുഹമ്മദ് റിയാസ്. രണ്ട് വര്‍ഷം മുമ്പാണ് ബി.കോം ബിരുദധാരിയായ റിയാസ് ജോലി തേടി വിസിറ്റിങ് വിസയില്‍ യു.എ.ഇയിലുള്ള ജ്യേഷ്ഠ സഹോദരന് മുഹമ്മദ് നിസാമിന്റെ അടുത്തേക്ക് പോയത്. വൈകാതെ തന്നെ ഇന്റീരിയര്‍ ഡിസൈനറായി ജോലി ശരിയായി. ആറ് മാസം കഴിഞ്ഞ് വിസിറ്റിങ് വിസയില്‍ നിന്ന് ജോലി ചെയ്യാനുള്ള വിസയിലേക്ക് മാറുന്നതിനിടയുള്ള രണ്ടാഴ്ചക്കാലത്തേക്ക് റിയാസ് നാട്ടിലെത്തി.
ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഒറ്റപ്പാലം സ്വദേശിനിയുമായി വീട്ടുകാര്‍ വിവാഹവും നിശ്ചയിച്ചു. തുടര്‍ന്ന് ദുബൈയിലേക്ക് തിരിച്ചു പോയ റിയാസ്, കഴിഞ്ഞ ജൂണില്‍ നാട്ടിലെത്തേണ്ടതായിരുന്നു. എന്നാല്‍, കോവിഡ് മൂലം വിമാനസര്‍വീസ് നിശ്ചലമായി. വിവാഹം കൂടുതല്‍ നീട്ടിവെക്കേണ്ടെന്ന് കരുതിയാണ് ജ്യേഷ്ഠന് നിസാമിനും അയല്‍വാസി ചോലക്കുന്നത്ത് മുസ്തഫക്കുമൊപ്പം നാട്ടിലേക്ക് തിരിച്ചത്. ഇവര്‍ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. മണവാളന്റെ വേഷത്തില്‍ ഇറങ്ങേണ്ട വീടിന്റെ ഉമ്മറത്തേക്ക് റിയാസിന്റെ ചേതനയറ്റ ശരീരമാണ് വന്നത്. കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് റിയാസ് 2017-18ല്‍ ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളജ് യൂനിയന്‍ ചെയര്‍മാനായിരുന്നു. മാതാവ്: സുമയ്യ. മറ്റ് സഹോദരങ്ങള്‍: മുഹമ്മദ് നിയാസ്, നൈന ഫെബിന്.
ഖബറടക്കം ശനിയാഴ്ച വൈകിട്ട് മോളൂര്‍ ജുമമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. ഉച്ചക്ക് രണ്ടോടെ മോളൂരിലെ വീട്ടിലെത്തിച്ച മൃതദേഹം കണ്ട് വീടും നാടും വിതുമ്പി. വി.കെ. ശ്രീകണ്ഠന് എം.പി, എം.എല്‍.എമാരായ പി.കെ. ശശി, ഷാഫി പറമ്പില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.