ന്യൂഡൽഹി • കിഴക്കൻ ലഡാക്കിൽ സംഘർഷം തുടരുന്ന ഇന്ത്യ–ചൈന അതിർത്തിയിൽ ദീർഘനാൾ നിലയുറപ്പിക്കാൻ പൂർണ സജ്ജമാണെന്നു സേനാ നേതൃത്വം പാർലമെന്ററി സമിതിയെ അറിയിച്ചു. വരും മാസങ്ങളിലുള്ള കൊടുംശൈത്യത്തിലും സേനാംഗങ്ങളെ അതിർത്തിയിൽ നിലയുറപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അറിയിച്ചു. അതിർത്തിയിൽ സംഘർഷം നീണ്ടുപോയേക്കാമെന്നാണു സേനാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
സിയാച്ചിനിൽ സേനാംഗങ്ങളുടെ ജീവിതസാഹചര്യം സംബന്ധിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് പരിശോധിക്കാൻ ചേർന്ന കമ്മിറ്റിയാണു കിഴക്കൻ ലഡാക്കിലെ സംഘർഷ സാഹചര്യം സേനാ നേതൃത്വത്തോട് ആരാഞ്ഞത്.