തിരുവനന്തപുരം • യുഡിഎഫ് വിട്ട കേരളകോൺഗ്രസ് (എം) ജോസ് പക്ഷത്തിനു വരവേൽപ് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മതനിരപേക്ഷ കക്ഷികളെയും വ്യക്തികളെയും ഉൾപ്പെടുത്തി എൽഡിഎഫിന്റെ അടിത്തറ വിപുലീകരിക്കാനും യുഡിഎഫിലെ പ്രതിസന്ധി മൂർച്ഛിപ്പിക്കാനും ഉതകുന്ന അടവുനയം സ്വീകരിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ജോസ് പക്ഷത്തെ എതിർക്കുന്ന സിപിഐയുടേത് അടഞ്ഞ രാഷ്ട്രീയ സമീപനമാണെന്നും വിലയിരുത്തി.
സിപിഐയെ വിശ്വാസത്തിലെടുത്തു ജോസ് പക്ഷത്തെ എൽഡിഎഫിൽ ഉൾപ്പെടുത്താനുള്ള സാധ്യത ആരായാൻ തീരുമാനിച്ചു. എൽഡിഎഫ് പരിഗണിക്കുന്നതിനു മുൻപ് സിപിഐയുമായി മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ചർച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി ധാരണയിലെത്താനാണ് ആലോചന.
ഇടക്കാലത്തു യുഡിഎഫ് വിട്ട കെ.എം.മാണിയെ ഒപ്പം കൂട്ടാൻ അണിയറ നീക്കം നടത്തുന്നതിനിടെ അദ്ദേഹം യുഡിഎഫിലേക്കു തിരികെ പോയതു കണക്കിലെടുക്കും. എന്നാൽ ‘അവർ യുഡിഎഫിലേക്കു തിരിച്ചുപോയ്ക്കോട്ടെ എന്നു കരുതി വെറുതേയിരിക്കാൻ ഉദ്ദേശിക്കുന്നില്ല’ എന്ന പ്രതികരണത്തിലൂടെ സിപിഎം ലാക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൃത്യമായി പറഞ്ഞുവച്ചു.
ബാർ കോഴ വിഷയം പരിഗണിക്കുന്നില്ലെന്നു കോടിയേരി പറഞ്ഞു. ജോസ് കെ.മാണി എടുക്കുന്ന രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. അവരുമായി ഒരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.