സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ യോഗ്യതയില്ലാവര്‍ വന്‍തോതില്‍ കടന്നു കൂടിയതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രകാര്‍ഷികമന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പദ്ധതിയുടെ ആനുകൂല്യം നേടിയ 12 ലക്ഷം പേരെ പരിശോധിച്ചതില്‍ 4 ശതമാനം പേര്‍ക്കും യോഗ്യതയില്ലെന്നാണ് കണ്ടെത്തല്‍.
പദ്ധതിക്കായി അപേക്ഷിക്കാത്തവരെ പോലും ഇതിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കണക്കുകളനുസരിച്ച് ഏകദേശം 10 കോടി പേരാണ് ഇതുവരെ പദ്ധതിക്കായി അപേക്ഷിച്ചത്. ഇതില്‍ 40 ലക്ഷം പേര്‍ക്കും യോഗ്യതയില്ലെന്നാണ് കൃഷിമന്ത്രാലയം വ്യക്തമാക്കുന്നത്. യോഗ്യതയില്ലാത്തവര്‍ക്ക് പണം നല്‍കിയതിലൂടെ 2600 കോടി നഷ്ടമായെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ബി.ജെ.പി ഭരിക്കുന്ന അസമിലാണ് യോഗ്യതയില്ലാത്തവരുടെ എണ്ണം ഏറ്റവും കൂടുതല്‍. ഇവിടെ 16 ശതമാനം പേര്‍ക്കും യോഗ്യതയില്ല. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും യോഗ്യതയില്ലാത്തവരുടെ എണ്ണം കൂടുതലാണ്. പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് 6000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് കിസാന്‍ സമ്മാന്‍ നിധി. ഗഡുക്കളായാണ് തുക വിതരണം ചെയ്യുക.