കങ്കണ റണൗട്ടിന്റെ മുബൈയിലെ ഓഫീസ് പൊളിച്ചു നീക്കുന്നു. അനധികൃത നിർമാണമെന്ന ബിഎംസിയുടെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ശിവസേന നേതാക്കളും കങ്കണയും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെയാണ് നടപടി. വിവരം അറിഞ്ഞ് കങ്കണ മൊഹാലിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു.
മുംബൈയിൽ ജീവിക്കാൻ കഴിയില്ലെന്ന കങ്കണയുടെ പ്രസ്താവനയോടെയാണ് കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള തുറന്ന പോര് ആരംഭിക്കുന്നത്. ജീവിക്കാൻ പറ്റില്ലാത്ത ഇടമാണെങ്കിൽ ഇവിടെ താമസിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് സജ്ജയ് റാവത്ത് പ്രതികരിച്ചു. പിന്നീട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും നിലപാടെടുത്തിരുന്നു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചാണ് കങ്കണ ഇതിന് മറുപടി നൽകിയത്. പിന്നീട് ഇത് നിയമ യുദ്ധത്തിലേക്ക് കടക്കുകയും ശിവസേന ഭരിക്കുന്ന ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് അനധികൃതമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു.