കോട്ടയം • ജയിലിൽ നിന്ന് ഇറങ്ങി അഞ്ചാം ദിവസം ജനറൽ ആശുപത്രിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി, വധ ഭീഷണി മുഴക്കിയ കേസിൽ കുപ്രസിദ്ധ ഗുണ്ട വിനീത് സഞ്ജയന്റെ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ഒട്ടേറെ ആക്രമണക്കേസുകളിൽ പ്രതിയായ വടവാതൂർ ശാന്തിഗ്രാം കോളനിയിൽ പുത്തൻപറമ്പിൽ വീട്ടിൽ റഹിലാൽ (27) ആണ് അറസ്റ്റിലായത്. ഇതേ സംഘത്തിലെ പ്രായപൂർത്തിയാകാത്ത മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാ നേതാവ് വിനീത് സഞ്ജയന്റെ വീട്ടിൽ വച്ച് ആക്രമിച്ച കേസിൽ വിനീത് സഞ്ജയനൊപ്പം അറസ്റ്റിലായ റഹിലാൽ അഞ്ചു ദിവസം മുൻപാണു ജാമ്യത്തിലിറങ്ങിയത്.
കോട്ടയം ജില്ലാ ജയിലിൽ നിന്നു വിനീതും റഹിലാലും പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഇയാളുടെ സംഘത്തിൽപെട്ടവർ ഫെയ്‌സ്ബുക് ലൈവിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ ക്രിമിനൽ സംഘത്തിലെ 2 പേർ ജനറൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രതികളെപ്പറ്റി ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിനു വിവരം ലഭിച്ചിരുന്നു. ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നിർദേശാനുസരണം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ.അരുൺ ആണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്ത്, ജൂനിയർ എസ്ഐമാരായ ടി.സുമേഷ്, അഖിൽ ദേവ്, ഗ്രേഡ് എസ്ഐമാരായ കുര്യൻ മാത്യു, കെ.പി.മാത്യു, എഎസ്ഐ പി.എൻ.മനോജ്, സീനിയർ സിപിഒ സി.കെ.നവീൻ, ടി.ജെ.സജീവ്, സിപിഒ കെ.ആർ. ബൈജു എന്നിവർ ഒപ്പമുണ്ടായിരുന്നു.