2.5 കോടി,ജോലി,ഭൂമി; താരങ്ങൾക്ക് കൈ നിറയെ സമ്മാനങ്ങൾ
ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിലെ ഹരിയാന, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കളിക്കാര്‍ക്ക് വമ്പൻ സമ്മാനങ്ങൾ പ്രഖ്യാപിച്ച് ഇരു സംസ്ഥാന സർക്കാരുകളും .
കായിക വകുപ്പിൽ ജോലിയും, ഭൂമിയും, കൂടാതെ 2.5 കോടി രൂപയുമാണ് ഹരിയാനയിലെ മനോഹർ ലാൽ ഖട്ടർ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് . ഒരു കോടി രൂപയാണ് മദ്ധ്യപ്രദേശിൽ നിന്നുള്ള കളിക്കാർക്ക് ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ സമ്മാനമായി നൽകുക .
ഇന്ത്യൻ പുരുഷ ഹോക്കി ടീമിലെ ഹരിയാനയിൽ നിന്നുള്ള രണ്ട് കളിക്കാർക്കും ജോലിയും, ഭൂമിയും , പണവും നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ട്വിറ്ററിൽ അറിയിച്ചത് . ടീമിന്റെ ഫോട്ടോ സഹിതമാണ് അദ്ദേഹത്തിന്റെ ട്വീറ്റ് .
മദ്ധ്യപ്രദേശിൽ നിന്നുള്ള കളിക്കാരായ വിവേക് സാഗർ, നീലകണ്ഠ എന്നിവർക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ചു.ടീമിലെ പഞ്ചാബി കളിക്കാര്‍ക്ക് ഒരു കോടി രൂപ പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചിരുന്നു ..നായകൻ മൻപ്രീത് സിങ് , ഹർമൻപ്രീത് സിങ്, റുപീന്ദർ പാൽ സിങ്, ഹർദിക് സിങ്, ശംഷേർ സിങ്, ദിൽപ്രീത് സിങ്, ഗുർജന്ദ് സിങ്, മന്ദീപ് സിങ് എന്നിവരാണ് പഞ്ചാബിൽ നിന്നുള്ള താരങ്ങള്‍. ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് ശ്രീജേഷ്. ശ്രീജേഷിന്‍റെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു.
വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തകര്‍ത്താണ് ഇന്ത്യ 41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒളിമ്പിക് ഹോക്കിയില്‍ ഒരു മെഡല്‍ സ്വന്തമാക്കിയത്.