ഭോപാല്‍: ലോക്ഡൗണ്‍ ലംഘിച്ച് നടത്തിയ വിവാഹങ്ങള്‍ അസാധുവാക്കുമെന്ന് ഉത്തരവിറക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേയ് മാസത്തില്‍ രഹസ്യമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുമെന്നും വിവാഹ സർട്ടിഫിക്കറ്റ് നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വിവാഹ വേദികള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളാകുന്നുവെന്നതിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ മേയ് മാസത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയിരുന്നു. എന്നാല്‍, സർക്കാരിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് രഹസ്യമായി ചില വിവാഹങ്ങള്‍ നടത്തിയിരുന്നു. അതോടെയാണ് നിയന്ത്രണങ്ങള്‍ വകവെക്കാതെ നടത്തിയ വിവാഹങ്ങള്‍ നിമയസാധുതയില്ലാതാവുന്നത്. ഇത്തരത്തില്‍ നടത്തിയ വിവാഹങ്ങള്‍ അസാധുവാക്കുമെന്നും വിവാഹ സർട്ടിഫിക്കറ്റ് നല്‍കില്ലെന്നും ചില ജില്ല കലക്ടര്‍മാര്‍ ഉത്തരവിറക്കുകയായിരുന്നു.
മധ്യപ്രദേശില്‍ വിവാഹങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ചില വിവാഹങ്ങള്‍ സമീപസംസ്ഥാനമായ ഉത്തര്‍പ്രദേശില്‍വെച്ച് നടത്തിയിരുന്നു. ഇത്തരത്തില്‍ നടത്തിയ വിവാഹങ്ങള്‍ക്ക് ഉത്തരവ് ബാധകമാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
‘ഇത്തരം നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ രഹസ്യമായി ചടങ്ങുകള്‍ സംഘടിപ്പിക്കും. രഹസ്യമായി സഘടിപ്പിച്ച എല്ലാ വിവാഹങ്ങളും നിയമവിരുദ്ധമാക്കി ഉത്തരവിടുന്നു. വധൂവരന്‍മാര്‍ക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും വിവാഹത്തിന് നേതൃത്വം നല്കിയ പുരോഹിതന്മാര്ക്കെതിരെയും നടപടി സ്വീകരിക്കും’ -ഉജ്ജയിന്‍ ജില്ല കലക്ടര്‍ ആശിഷ് സിങ് പറഞ്ഞു.
മേയ് മാസം 130 വിവാഹ ചടങ്ങളുകളെങ്കിലും തടഞ്ഞതായും നിര്‍ദേശങ്ങള്‍ ലംഘിച്ച 30പേര്‍ക്കെതിരെ കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു.