ശബരിമലയില്‍ ഭക്തര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് പൊലീസിന്റെ ചുമതല
സിന്ധുമോൾ. ആർ
പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ക്കുള്ള സൗകര്യങ്ങളൊരുക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങി. കര്‍ശന നിയന്ത്രണങ്ങളോടെയുള്ള ദര്‍ശനം കാര്യക്ഷമമാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്തര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് പൊലീസിന്റെ ചുമതലയായിരിക്കും.
ഏറെ വെല്ലുവിളികളോടെയാണ് മണ്ഡല, മകരവിളക്ക് കാലത്തെ തീര്‍ത്ഥാടനമെങ്കിലും ദര്‍നത്തിനെത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് പത്തനംതിട്ട ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും. മണ്ഡലകാലത്തിന് മുന്നോടിയായി തുലാമാസ പൂജയക്ക് പ്രതിദിനം 250 പേരെ പ്രവേശിപ്പിക്കാനാണ് ഒടുവിലത്തെ തീരുമാനം. ഇതിന് മുമ്പ് തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. പമ്പ ത്രിവേണിയില്‍ ഇറങ്ങാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഭക്തര്‍ക്ക് കുളിക്കാന്‍ പകരം സംവിധാനം ഒരുക്കും. ശബരിമല പാതയില്‍ പ്ലാന്തോട് ഭാഗത്ത് റോഡ് വിണ്ടു കീറിയതിനാല്‍ നിലവില്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. തുലാമാസ പൂജയ്ക്കെത്തുന്നവരെ ചെറുവാഹനങ്ങളിലായിരിക്കും പമ്പയിലേക്ക് കടത്തിവിടുക.
കെഎസ്‌ആര്‍ടിസിയുടെ ചെറിയവാഹനങ്ങള്‍ ഇതിനായി ക്രമീകരിക്കും. മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് ശബരിമല പാതയുടെ പണികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതം പുനസ്ഥാപിക്കും. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ മാറ്റി പാര്‍പ്പിക്കാനുള്ള സിഎഫ്‌എല്‍ടിസികളും തയ്യാറാക്കി.