ശ്രീനഗർ • ദക്ഷിണ കശ്മീരിലെ കുൽഗമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 2 ഭീകരരെ വധിച്ചു. ഇവരിൽനിന്ന് യുഎസ് നിർമിത റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. ചിൻഗം മേഖലയിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ താവളം കണ്ടെത്തിയത്. സുരക്ഷയുടെ ഭാഗമായി ഈ മേഖലയിലെ ഇന്റർനെറ്റ് സൗകര്യം റദ്ദാക്കി.
ഇതിനിടെ കിഷൻഗംഗ നദിയിലൂടെ വൻതോതിൽ ആയുധം കടത്താനുള്ള പാക്ക് ഭീകരരുടെ ശ്രമം സൈന്യം തകർത്തു. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവരിൽനിന്നു പിടിച്ചെടുത്തു.
അയൽരാജ്യത്തു നിന്നുള്ള നുഴഞ്ഞുകയറ്റം ഫലപ്രദമായി നേരിടാൻ കഴിയുന്നുണ്ടെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള 15–ാം കോർ കമാൻഡർ ലഫ്. ജനറൽ ബി.എസ്.രാജു പറഞ്ഞു. കഴിഞ്ഞ വർഷം 130 പേർ നുഴഞ്ഞുകയറിയ സ്ഥാനത്ത് ഈ വർഷം 30 പേർക്കു മാത്രമേ എത്താനായുള്ളു.