കരിപ്പൂർ വിമാന ദുരന്തത്തിൽപെട്ട വിമാനം മാറ്റിയിടുന്ന ജോലികൾ ആരംഭിച്ചു
പി.വി.എസ്
മലപ്പുറം :കരിപ്പൂരിലെ അപകടസ്ഥലത്ത് നിന്ന് വിമാനം മാറ്റുന്ന ജോലികൾ ആരംഭിച്ചു. വിമാനം അപകട സ്ഥലത്ത് നിന്ന് 500 മീറ്റർ അകലേക്ക് മാറ്റാൻ 10 ദിവസത്തോളമെടുക്കും. എയർ ഇന്ത്യ അധികൃതരും എയർപോർട്ട് ഉദ്യോഗസ്ഥരും രാവിലെ തന്നെ സ്ഥലത്ത് എത്തിയിരുന്നു. വിമാനം മാറ്റാൻ ചെലവിടുന്നത് ഒരു കോടിയിലേറെയാണ്. വിമാനത്താവളത്തില്‍ കേന്ദ്രസുരക്ഷ സേനയുടെ ബാരിക്കേഡിന് സമീപത്തായാണ് വിമാനം നിര്‍ത്തിയിടാന്‍ പ്രത്യേക കോണ്‍ക്രീറ്റ് പ്രതലം തയാറാക്കിയത്. പാറപോലുളള സ്ഥലം നിരപ്പാക്കി പ്രതലമൊരുക്കാന്‍ മാത്രം അരക്കോടിയിലേറെ രൂപയാണ് ചെലവ് വന്നത്.
കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനം ഇവിടേക്ക് മാറ്റിയാല്‍ മേല്‍ക്കൂരയും പണിയണം. ഇതിന് വീണ്ടും ലക്ഷങ്ങള്‍ ചെലവഴിക്കണം. വിമാനം സംഭവ സ്ഥലത്ത് നിന്ന് ക്രെയിനുകള്‍ ഉപയോഗിച്ച് മാറ്റാനും ലക്ഷങ്ങള്‍ പൊടിയും . 42 ടണ്‍ ഭാരമുളള വിമാനം അഴിച്ചെടുത്ത് അപകടസ്ഥലത്ത് നിന്ന് നീക്കാനാണ് ഒരുങ്ങുന്നത്. നേരത്തെ ചക്രങ്ങളും ചിറകുകളും വേര്‍പ്പെടുത്താതെ കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍ വിമാനത്തിന്റെ മുന്നിലെ ഒരു ചിറകിന് മാത്രം 18 മീറ്റര്‍ നീളമുണ്ട്. നാലുമീറ്ററോളം വരുന്ന മധ്യഭാഗവും രണ്ടുഭാഗത്തും ചിറകുകളും വരുന്നതിനാല്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ല. ഇതോടെയാണ് വിമാനത്തിന്റെ ചക്രങ്ങളും ചിറകുകളും അഴിച്ചെടുക്കുന്നത്.