വിവാഹത്തിന് വേണ്ടിയുളള മതപരിവര്‍ത്തനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി
സിന്ധുമോൾ. ആർ
ലഖ്നൗ: വിവാഹത്തിന് വേണ്ടി മാത്രം മതം മാറുന്നത് അംഗീകരിക്കാവുന്ന കാര്യമല്ലെന്ന് അഭിപ്രായപ്പെട്ട് അലഹബാദ് ഹൈക്കോടതി. മതസ്വാതന്ത്ര്യത്തിനായി വിവാഹത്തിന് മൂന്ന്മാസത്തിന് ശേഷം ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലെ ഉത്തരവ് അടിസ്ഥാനമാക്കി അഭിപ്രായപ്പെടുകയായിരുന്നു കോടതി. നിലവില്‍ ഹര്‍ജി നല്‍കിയത് വിവാഹശേഷം ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌ത മുസ്ളീം സ്‌ത്രീയാണ്.
വിവാഹത്തിന് ഒരുമാസം മുന്‍പ് വനിത ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തു. ഇതിനുശേഷം തങ്ങളുടെ വിവാഹ ജീവിതത്തില്‍ ബന്ധുക്കള്‍ ഇടപെടരുതെന്ന് കോടതി നിര്‍ദ്ദേശിക്കണമെന്ന് കാട്ടി ഇവര്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത് കോടതി തളളി. ജൂണ്‍ മാസത്തില്‍ മതം മാറിയ ശേഷം ജൂലായ് മാസത്തോടെ വിവാഹിതരായെന്നും ഇത് വിവാഹത്തിനുവേണ്ടി മതം മാറിയത് തന്നെയാണെന്നും കോടതി ഹര്‍ജി തളളിക്കൊണ്ടുളള ഉത്തരവില്‍ പറയുന്നു. 2014ലും വിവാഹത്തിനു വേണ്ടി മതപരിവര്‍ത്തനം നടത്തുന്നതിനെ കോടതി എതിര്‍ത്തിട്ടുണ്ടെന്ന് ജഡ്‌ജി മഹേഷ് ചന്ദ്ര ത്രിപാഠി വ്യക്തമാക്കി.
പുരുഷനൊപ്പം ജീവിക്കാനായി സ്‌ത്രീകളുടെ വിശ്വാസങ്ങളെ അകറ്റി നിര്‍ത്തുന്നത് നിയമപരമായി വിവാഹമെന്ന് പറയാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അതാത് പ്രദേശത്തെ മജിസ്‌ട്രേറ്റുമാരുടെ മുന്നില്‍ ഹാജരായി മൊഴിനല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി അറിയിച്ചു.