സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും അന്‍പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 50,209 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ഏകദിന കണക്കാണിത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 83,64,086 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗമുക്തി നേടുന്നവരുടെ എണ്ണവും സജീവകേസുകളില്‍ ദിവസം തോറും കുറവും വരുന്നതും ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഇടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം ഉയര്‍ന്നിരിക്കുന്നത് ചെറിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 55,331 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 77,11,809 പേര്‍ കോവിഡ് മുക്തി നേടിയിട്ടുണ്ട്. നിലവില്‍ 5,27,962 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
മരണനിരക്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം 704 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,24,315 ആയി ഉയര്‍ന്നു. ദിനംതോറുമുള്ള പരിശോധനകളുടെ എണ്ണവും രാജ്യത്ത് കൂട്ടിയിട്ടുണ്ട്.
അതേസമയം പ്രതിദിന കോവിഡ് കണക്കുകളില്‍ മുന്നില്‍ കേരളം തന്നെയാണ്. . 71,270 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 84,995 പേരാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.