സിന്ധുമോൾ. ആർ
കേണിച്ചിറ: പൂതാടി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണ ശ്രമം പുറംലോകത്തെ അറിയിച്ചത് ഒരു തെരുവ് നായ. നായയുടെ കുരകേട്ട് ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ ഉണര്‍ന്നതോടെയാണ് ക്ഷേത്രത്തില്‍ മോഷ്ടാക്കളെ കണ്ടത്. ഉടന്‍ വിവരം സമീപവാസികളെ അറിയിക്കുകയായിരുന്നു. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് നാലംഗ സംഘം വലയിലായത്.
പരിസര നിരീക്ഷണത്തിനായി രണ്ട് ദിവസം മുമ്പ് സംഘം ഇവിടെ എത്തിയിരുന്നു. ക്ഷേത്രവും ചുറ്റുമതിലും നിരീക്ഷിക്കുകയും, ഒന്നരയാള്‍ പൊക്കത്തിലുള്ള ചുറ്റുമതില്‍ കടക്കുന്നതിന് വേണ്ടി സമീപത്ത് പെയിന്റടിക്കുന്നതിനായി വെച്ച പലകയുടെ തട്ട്‌പോലും കണ്ടുവെച്ചിരുന്നു. എന്നാല്‍ തെരുവില്‍ കിടക്കുന്ന നായ ക്ഷേത്ര മതിലിനോട് ചേര്‍ന്നാണ് കിടക്കുന്നതെന്നും ഇവന്‍ വില്ലനാകുമെന്നും മോഷ്ടാക്കള്‍ അറിഞ്ഞില്ല.
സാധാരണ ചുറ്റുമതിലിന്റെ പുറത്താണ് ഈ തെരുവ് നായയുടെ വാസം. എന്നാല്‍ മോഷ്ടാക്കള്‍ ക്ഷേത്രത്തിനകത്ത് കടന്നദിവസം എങ്ങിനെയോ നായ ചുറ്റുമതില്‍ കടന്ന് ചുറ്റമ്പലത്തിന് പുറത്ത് കയറി കൂടിയിരുന്നു. മോഷ്ടാവ് കത്തിയുമായി ശാന്തിക്കാരന് നേരെ തിരിഞ്ഞപ്പോഴും തെരുവ് നായ ഉച്ചത്തില്‍ കുരച്ച് നാട്ടുകാരുടെടെ ശ്രദ്ധ അമ്പലത്തിനകത്തേക്ക് തിരിച്ചു നാട്ടുകാര്‍ എത്തുകയായിരുന്നു.