സിന്ധുമോൾ. ആർ
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ രോഗത്തെ തിരിച്ചറിയാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തിരയുകയാണ് നാം ഓരോരുത്തരും. കോവിഡ് പ്രതിരോധത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍. ഏറ്റവും കൂടുതല്‍ പേരിലേക്ക് കോവിഡ് വ്യാപിപ്പിക്കുന്നതും ഇത്തരം രോഗികളായിരിക്കും. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ കണ്ടെത്താന്‍ വളരെയെളുപ്പം ഒരു വഴി തുറന്ന് തരുകയാണ് മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍.
അല്‍ഗോരിതം എന്ന് പേരിട്ടിരിക്കുന്ന ഇത് ഒരു ചുമ കേട്ടാല്‍ അത് ആരോഗ്യമുള്ള വ്യക്തിയുടെ ചുമയാണോ അതോ കോവിഡ് രോഗിയുടേതാണോ എന്ന് ഈ അല്‍ഗോരിതം തിരിച്ചറിയും. ഇതിനായി 70, 000ലധികം പേരുടെ രണ്ട് ലക്ഷം ചുമ സാംപിളുകള്‍ ഗവേഷകര്‍ ഈ അല്‍ഗോരിതത്തിലേക്ക് കയറ്റിക്കഴിഞ്ഞു. പരീക്ഷണത്തില്‍ 98.5 ശതമാനം കൃത്യതയോടെ രോഗം പ്രവചിക്കാന്‍ അല്‍ഗോരിതത്തിന് സാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
വികസനത്തിന്റെ ആദ്യ ഘട്ടത്തിലുള്ള ഈ അല്‍ഗോരിതം പൂര്‍ത്തിയായാല്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതിയോടെ സൗജന്യ ഫോണ്‍ ആപ്പായി ഇറക്കാനാണ് ഗവേഷകരുടെ പദ്ധതി. ആപ് ഡൗണ്‍ലോഡ് ചെയ്ത് ഇതിലേക്കു ചുമച്ചാല്‍ പരിശോധനയ്ക്ക് പോകണമോ എന്നും മറ്റുള്ളവരില്‍നിന്ന് അകന്നു കഴിയണോ എന്നും ആപ് പറഞ്ഞു തരും. ഇത് രോഗപരിശോധനയ്ക്ക് പകരമാകില്ലെങ്കിലും കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്നറിയിപ്പ് സംവിധാനമായി ഉപയോഗിക്കാനാകുമെന്ന് എംഐടിയിലെ ഗവേഷകര്‍ പറയുന്നു. നിര്‍മിത ബുദ്ധി എപ്രകാരം കോവിഡ് പ്രതിരോധത്തില്‍ ഉപയോഗപ്പെടുത്താനാകുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ അല്‍ഗോരിതം.