യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി അന്താരാഷ്‌ട്ര തലത്തില്‍ 2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21-ന് യോദഗിനമായി ആചരിക്കുന്നു. ശരീരം, മനസ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയില്‍ എത്തിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഈ വ്യായമരീതി ഭാരതത്തില്‍ നിന്നാണ് ഉത്ഭവിച്ചത്.
ഒരു പ്രത്യേക ഭക്ഷണക്രമം നിലനിര്‍ത്തുക, ഒരു പ്രത്യേക ശാരീരികനില നിലനിര്‍ത്തുക, ശ്വാസനരീതികള്‍ പരിശീലിക്കുക എന്നിവ ഉള്‍പ്പെടുന്നതാണ് യോഗ എന്ന വ്യായമരീതി. യോഗാഭ്യാസം വഴി വ്യക്തിഗത അവബോധത്തിന്റെ ഏകീകരണത്തിലേക്ക് നയിക്കുന്നു. വേദന നിയന്ത്രിക്കാനും സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്‌ക്കാനും സഹായിക്കുന്നു. ‘മാനവികത’ എന്നതാണ് 2023-ലെ യോഗദിനത്തിന്റെ പ്രമേയം.
ശരീരത്തിന്റെയും മനസിന്റെയും ശരിയായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ പ്രയോജനപ്രദമാണ്. മനുഷ്യത്വത്തിന് വേണ്ടി യോഗ എന്നതായിരുന്നു 2022-ലെ യോഗദിനപ്രമേയം. അംഗപരിമിതര്‍ക്കും ദിവ്യാംഗര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.
2014 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ തന്റെ പ്രസംഗത്തിനിടെ ആദ്യമായി അന്താരാഷ്‌ട്ര യോഗ ദിനം എന്ന ആശയം അവതരിപ്പിച്ചു. പിന്നീട് 2014 ഡിസംബര്‍ 11-ന് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ ജൂണ്‍ 21 ലോക യോഗദിനമായി ആചരിക്കാൻ പ്രഖ്യാപിക്കുകയായിരുന്നു. 2015 മുതലാണ് യോഗദിനം ആചരിച്ചുവരുന്നത്.