വി.എം.സുരേഷ്കുമാർ
വടകര : മയക്കുമരുന്നുമായി പിടിയിലായ കേസില്‍ രണ്ടുപേരെ എട്ടുവര്‍ഷം കഠിനതടവിന് വടകര എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചു. സുല്‍ത്താന്‍ബത്തേരി കട്ടയാട് പാട്ടായില്‍ അശ്കഫ് (39), വയനാട് അമ്പലവയല്‍ അമ്പുകുത്തി വെള്ളച്ചാട്ടത്തിനു സമീപം പുത്തന്‍ വീട്ടില്‍ ഗണേഷ് (41) എന്നിവരെയാണ് എന്‍ഡിപിഎസ് കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബു ശിക്ഷിച്ചത്.
ഒന്നാം പ്രതിയായ അശ്കഫിന് എട്ട് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറു മാസംകൂടി കഠിനതടവ് അനുഭവിക്കണം. രണ്ടാം പ്രതി ഗണേഷിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി കഠിനതടവ് അനുഭവിക്കണം.
2011 ഡിസംബര്‍ 22-നാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിക്കവെ ഒന്നാം പ്രതിയില്‍ നിന്ന് 30 ആംപ്യൂള്‍സ് ഡയസെപാം ഇന്‍ജക്ഷനും രണ്ടാം പ്രതിയില്‍ നിന്ന് 100 ആംപ്യൂള്‍സ് ഡയസെപാം ഇന്‍ജക്ഷന്‍, 120 ആംപ്യൂള്‍സ് ബുപ്രേനോര്‍ ഫിനെര്‍ ഇന്‍ജക്ഷന്‍ എന്നിവയുമാണ് പിടികൂടിയത്. കെ.എല്‍. 12- 8304 ബൈക്കില്‍ മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ അമ്പലവയലില്‍ വെച്ചാണ് സുല്‍ത്താന്‍ബത്തേരി പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്.