മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതി മരിച്ചനിലയില്‍
കോഴിക്കോട്: പിഎം താജ് റോഡിലെ യൂണിയന് ബാങ്ക് ശാഖയില്‍നിന്ന് അഞ്ചര കിലോ മുക്കുപണ്ടം പണയംവച്ച് 1.69 കോടി രൂപ തട്ടിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. യൂണിയന് ബാങ്കിലെ അപ്രൈസര്‍ പയിമ്പ്ര സ്വദേശി ചരപറമ്പ് ചന്ദ്രന് (70) എന്നയാളാണ് മരിച്ചത്.
പയിമ്പ്ര പുത്തുകുളത്തിലെ വീട്ടിനടുത്തുള്ള അമ്പലക്കുളത്തിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. കേസിലെ പ്രധാന പ്രതി ബിന്ദുവിന്റെ കൂട്ടുപ്രതിയാണ് ചന്ദ്രനെന്നാണു പോലീസ് പറയുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വയനാട് മണവയല്‍ അങ്ങാടിശേരി പുതിയേടത്ത് വീട്ടില്‍ കെ.കെ. ബിന്ദു (43) വിനെ അറസ്റ്റ് ചെയ്തിരുന്നു. 2020 ഫെബ്രുവരി മുതല്‍ ഒൻപത് അക്കൗണ്ടുകളില്‍നിന്നായി 44 തവണകളായാണ് വ്യാജ സ്വര്‍ണം ബാങ്കില്‍ പണയം വച്ചത്. ബാങ്കിന്റെ വാര്‍ഷിക ഓഡിറ്റുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിലാണ് തട്ടിപ്പുവിവരം പുറത്തായത്.
ഇതോടെ അധികൃതര്‍ ടൗണ്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തില്‍ സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.