സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി : പാര്‍ലമെന്റ് ശീതകാല സമ്മേളനം ഉപേക്ഷിച്ചെന്നും ജനുവരില്‍ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് സാഹചര്യം രൂക്ഷമായതിനാലാണെന്നും ഇതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാം പിന്തുണയുണ്ടെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. എന്നാല്‍ ഡല്‍ഹി അതിര്‍ത്തിക്ക് ചുറ്റും പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രക്ഷോഭം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ലിമെന്റ് സമ്മേളനം നടന്നാല്‍ ഡല്‍ഹിയിലെങ്ങും പ്രക്ഷോഭം വ്യാപിക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് കേന്ദ്ര നീക്കമെന്നും ആരോപണമുണ്ട്.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലിമെന്റ് വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി നല്‍കിയ കത്തിന് മറുപടിയായിട്ടാണ് ശീതകാലം സമ്മേളനം ഉപേക്ഷിച്ച കാര്യം പ്രഹ്ലാദ് ജോഷി സ്ഥിരീകരിച്ചത്. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിന് ശീതകാലം വളരെ നിര്‍ണായകമാണ്. ഈ കാലയളവില്‍ ഡല്‍ഹിയില്‍ കേസുകള്‍ വര്‍ദ്ധിച്ചെന്ന് പ്രഹ്ലാദ് ജോഷി അധിര്‍ രഞ്ജന്‍ ചൗധരിക്ക് അയച്ച മറുപടിയില്‍ വ്യക്തമാക്കി.എന്നാല്‍ തങ്ങളോട് മന്ത്രി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും മന്ത്രി കള്ളം പറയുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ മണ്‍സൂണ്‍ സമ്മേളനം ചേര്‍ന്നത്. ഈ സമ്മേളനത്തിലായിരുന്നു ഇപ്പോള്‍ വിവാദമായ കര്‍ഷക ബില്ലുകള്‍ പാസിക്കിയത്. ഇതടക്കം 27 ബില്ലുകള്‍ ആ സമ്മേളനത്തില്‍ പാസാക്കിയിരുന്നു. ആറു മാസത്തിലൊരിക്കല്‍ പാര്‍ലിമെന്റ് സമ്മേളിക്കണമെന്നാണ് ഭരണഘടന പറയുന്നത്. ഫെബ്രുവരി ഒന്നിന് ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ജനുവരി അവസാന വാരത്തിലാകും ഇനി ബജറ്റ് സമ്മേളനം ആരംഭിക്കുക.