സിന്ധുമോൾ. ആർ
കൊച്ചി: ക്രിസ്മസും പുതുവത്സരവും പടിവാതിക്കല്‍ എത്തിനില്‍ക്കെ ഉണരാതെ നഗരത്തിലെ വിപണികള്‍. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നക്ഷത്ര, കേക്ക് വിപണികളില്‍ വന്‍ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. കേക്ക് മേളകളും ചൈനീസ് നക്ഷത്രങ്ങളും പലനിറത്തില്‍ മിന്നുന്ന ബള്‍ബുകളും കൊണ്ടു നിറയേണ്ട നഗരത്തിന്റെ വിവിധയിടങ്ങള്‍ ശൂന്യമായി കിടക്കുന്ന അവസ്ഥയാണ്.
വഴിയോരങ്ങളിലും ബേക്കറികളിലും വലിയ മാളുകളിലുമായി കേക്ക് മേളകള്‍ കഴിഞ്ഞ വര്‍ഷം ക്രിസ്മസ് വിപണി കൈയ്യടക്കിയിരുന്നെങ്കില് നാമമാത്രമായ വില്പനശാലകള് മാത്രമാണ് ഇക്കുറിയുള്ളത്. രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങുമോയെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ വലിയ തോതില്‍ കച്ചവടം നടന്നിരുന്ന ബേക്കറികള്‍ പോലും ഓര്‍ഡര്‍ അനുസരിച്ച് മാത്രമാണ് കേക്ക് വില്പന നടത്തുന്നത്. ഇതിന് പുറമേ ഭൂരിഭാഗം ആളുകളും വീടുകളില്‍ തന്നെ ഇവ ഉണ്ടാക്കാന്‍ ആരംഭിച്ചതും വിപണിക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. ക്രിസ്മസിന് ഒരുമാസം മുമ്ബേ കേക്ക് മിക്സിംഗ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടന്ന നഗരത്തിലെ വലിയ ഹോട്ടലുകളില്‍ പലയിടങ്ങളിലും പേരിനു മാത്രമായ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ എറണാകുളം ബ്രോഡ്വേയിലും ഇക്കുറി കച്ചവടം തീരെക്കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു. നക്ഷത്രങ്ങളുടെ വില്പനയും ഇത്തവണ മാന്ദ്യത്തിലാണ്. കണ്ണഞ്ചിപ്പിക്കുന്ന ചൈനീസ് നക്ഷത്രങ്ങള്‍ എത്താത്തതിനാല്‍ കഴിഞ്ഞ തവണത്തെ സ്റ്റോക്ക് തന്നെയാണ് ഇത്തവണയും കടകളില്‍ . എങ്കിലും വിപണിയിലെത്തിയ നക്ഷത്രങ്ങള്‍ക്ക് 100 മുതല്‍ 550 രൂപ വരെയാണ് വില. ചെറിയ ക്രിസ്മസ് ട്രീ 250 രൂപ മുതല്‍ ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ വില്പന നടന്ന തടിയില്‍ തീര്‍ത്ത പുല്‍ക്കൂട് ചട്ടത്തിന് വില്പന കുറഞ്ഞു. അതുകൊണ്ടു തന്നെ കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറഞ്ഞ എണ്ണം മാത്രമേ വ്യാപാരികള്‍ ഓര്‍ഡര്‍ ചെയ്യുന്നുള്ളൂ.