സിന്ധുമോൾ. ആർ
തൃശൂര്‍ : കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഇടവേളയ്ക്കു ശേഷം കണ്ടക്ടര്‍ കം ഡ്രൈവര്‍ ക്രൂ തിരിച്ചുവരുന്നു. ഡ്രൈവര്‍ക്കു വിശ്രമം ആവശ്യമായി വരുന്ന ഘട്ടത്തില്‍ കണ്ടക്ടര്‍ വാഹനമോടിക്കുന്ന സംവിധാനമാണിത്.ജീവനക്കാരുടെ ജോലിഭാരവും ഇതു മൂലമുണ്ടാകുന്ന അപകടങ്ങളും ഇല്ലാതാക്കുകയാണു ലക്ഷ്യം. ഡ്രൈവിങ്ങിനിടെ ഉറങ്ങിയതുമൂലം അടുത്തിടെ വൈറ്റിലയില്‍ അപകടത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മരിച്ച സംഭവവും ചില സംഘടനകളുടെ ആവശ്യവും പരിഗണിച്ചാണു തീരുമാനം. കെഎസ്‌ആര്‍ടിസി പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി 2017ല്‍ മുന്‍ എംഡി രാജമാണിക്യമാണു സംവിധാനം ആദ്യമായി പരീക്ഷിച്ചത്. പിന്നീട് കൂടുതല്‍ ദീര്‍ഘദൂര ബസുകളിലേക്കു വ്യാപിപ്പിച്ചു.
നിര്‍ബന്ധിച്ചു നടപ്പാക്കുന്നതായി ആരോപിച്ചു ചില സര്‍വീസ് സംഘടനകള്‍ ഇതിനെതിരെ കോടതിയില്‍ പോയി. എന്നുമുതല്‍ നടപ്പാക്കുമെന്നതിനെ കുറിച്ച് ഇതില്‍ വ്യക്തതയില്ല. 2018 ഓഗസ്റ്റ് 13ന് കൊല്ലം ഇത്തിക്കരയില്‍ ഡ്രൈവര്‍ ഉറങ്ങിയതുമൂലം കെഎസ്‌ആര്‍ടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറി കണ്ടക്ടറും ഇരു ഡ്രൈവര്‍മാരും മരിച്ച അപകടത്തിനു ശേഷം അന്നത്തെ എംഡി ടോമിന്‍ തച്ചങ്കരി ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം കര്‍ക്കശമാക്കിയിരുന്നു