പാറ്റ്‌ന: ലവ് ജിഹാദ് തടയുന്നത് ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന നിയമം മുസ്ലീങ്ങള്‍ക്കും ഹിന്ദു സ്ത്രീകള്‍ക്കും ദളിതര്‍ക്കും പണിയാകുന്നെന്ന് റിപ്പോര്‍ട്ട്. മതപരിവത്തനം നിരോധിക്കല്‍ ലക്ഷ്യമിട്ട് കൊണ്ടു വന്നിരിക്കുന്ന നിയമം ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം തടയുന്ന നിയമമാണെന്ന തരത്തിലാണ് വിമര്‍ശനം. നിയമം മിശ്ര വിവാഹിതര്‍ക്ക് പോലീസില്‍ നിന്നും മതവാദികളായ ആള്‍ക്കാരില്‍ നിന്നും ഒരു പോലെ ഭീഷണിക്ക് കാരണമാകുന്നതായും പറയുന്നു. ജാതിപീഡനങ്ങളില്‍ പ്രതിഷേധിച്ച് ദളിതുകള്‍ കൂട്ടമായി മതപരിവര്‍ത്തനം തടയുകയും നിയമത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഡിസംബര്‍ 5 ന് വിവാഹം റജിസ്റ്റര്‍ ചെയ്യാനെത്തിയ ഒരു ദമ്പതികളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുതിയ നിയമം കൊണ്ടു വന്ന സര്‍ക്കാര്‍ തന്നെ ജനക്കൂട്ട ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്താനും വരണമെന്ന് ആള്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഹിന്ദുവായ പിങ്കി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്ത റഷീദ് എന്ന യുവാവ് നടപടിക്ക് ഇരയായി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
പിങ്കിയെ പിന്നീട് അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ചെയ്തു. ഈ സംഭവം തന്റെ ഗര്‍ഭം അലസാന്‍ പോലും കാരണമായെന്നാണ് പിങ്കിയുടെ ആരോപണം. തന്നെ വളഞ്ഞ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പിങ്കി തനിക്ക് 22 വയസ്സായെന്നും ആരെ വിവാഹം കഴിക്കാനും തനിക്ക് അവകാശമുണ്ടെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞ് അഞ്ചു മാസങ്ങള്‍ കഴിഞ്ഞെന്നും ആള്‍ക്കാരോട് പറയുന്നതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണെന്ന് വിവരമുണ്ട്. ലവ് ജിഹാദ് ആരോപിക്കപ്പെടുന്നതിനാല്‍ ഹിന്ദു സ്ത്രീകള്‍ക്ക് പ്രണയസാഫല്യം നേടാനാകില്ല. ഇത്തരം പെണ്‍കുട്ടിയെ അവളുടെ കുടുംബബോ സര്‍ക്കാരോ നിയന്ത്രിക്കുകയാണ്. പ്രണയികള്‍ വിവാഹിതരായാലും ഏത് ബന്ധുവിന് വേണമെങ്കിലും ഇതിനെതിരേ പരാതി നല്‍കാനാകും. ഏതെങ്കിലും പെണ്‍കുട്ടിയെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം കണ്ടെത്തിയാല്‍ കടുത്ത ശിക്ഷയായിരിക്കും ഫലം. മുസ്‌ളീം യുവാക്കളെയും ഹിന്ദു പെണ്‍കുട്ടികളെയുമാണ് നിയമം കൂടുതല്‍ ബാധിക്കുക. ഈ നിയമം ഉപയോഗിച്ച് ആദിത്യനാഥ് സര്‍ക്കാര്‍ അംബേദ്ക്കറിന്റെ പിന്‍ഗാമികളുടെ മതപരിവര്‍ത്തനങ്ങളെയും തടയുകയാണ്. വ്യാപകമായ മതപരിവര്‍ത്തനം പത്തു വര്‍ഷം ജയിലില്‍ കിടക്കാന്‍ തക്ക കുറ്റമാണ്.