കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ ബാധിച്ചത് 22പേരില്‍
സിന്ധുമോൾ. ആർ
ലണ്ടന്‍: വ്യാപനശേഷി കൂടിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തി. വടക്കന്‍ അയര്‍ലന്‍ഡിലും ഇസ്രയേലിലുമാണ് പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇന്നലെയാണ് വടക്കന്‍ അയര്‍ലന്‍ഡില്‍ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇസ്രയേലില്‍ നാലുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ ബ്രിട്ടനില്‍ നിന്ന് എത്തിയവരാണ്.
അതിനിടെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബ്രിട്ടനിലെത്തിയ രണ്ടുപേരില്‍ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ചതാണ് ഈ വൈറസെന്നാണ് സൂചന. കൂടുതല്‍ വ്യാപനശേഷിയുളള വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണില്‍ പടര്‍ന്ന് പിടിക്കുന്നതിനിടയിലാണ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദവും ബ്രിട്ടണില്‍ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുളള വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബ്രിട്ടണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് രാജ്യത്തെത്തിയ എല്ലാവരോടും കൊവിഡ് പരിശോധന നടത്താന്‍ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുളള രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ചികിത്സതേടണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ വാക്സിന്‍ വൈറസിന്റെ പുതിയ വകദേഭത്തിനും ഫലപ്രദമെന്നാണ് മൊഡേണ കമ്പനിയുടെ അവകാശവാദം.
അതിനിടെ ഇന്ത്യയില്‍ കൂടുതല്‍പേരില്‍ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടണില്‍ നിന്നോ ബ്രിട്ടണ്‍ വഴിയോ ഡല്‍ഹിയിലെത്തിയ 11 പേര്‍ക്കും അമൃത്സറിലെത്തിയ എട്ട് പേര്‍ക്കും കൊല്‍ക്കത്തയിലെത്തിയ രണ്ട് പേര്‍ക്കും ചെന്നൈയിലെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലാഴ്ചയായി ബ്രിട്ടണില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മടങ്ങിയെത്തിയ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകളും ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഈമാസം 31 വരെ റദ്ദാക്കിയിട്ടുണ്ട്.