തലസ്ഥാനത്ത് ആര്യാ രാജേന്ദ്രന്‍ മേയറായി ചുമതലയേറ്റു
സിന്ധുമോൾ. ആർ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറായി ആര്യാ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്‍റീനിലായതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. ആര്യാ രാജേന്ദ്രന്‍ (എല്‍.ഡി.എഫ്) – 54, സിമി ജ്യോതിഷ് (എന്‍.ഡി.എ) – 35, മേരി പുഷ്പം (യു.ഡി.എഫ്) – 09 എന്നിങ്ങനെയാണ് വോട്ട്നില.
ഹാര്‍ബര്‍, കോട്ടപ്പുറം വാര്‍ഡുകളില്‍ നിന്ന് ജയിച്ച രണ്ട് സ്വതന്ത്രരും എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നുള്ള അംഗമാണ് മേയറായ ആര്യാ രാജേന്ദ്രന്‍. ആര്യ മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യക്ക് നറുക്ക് വീണത്.
യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാര്‍ഥിനിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.