സിന്ധുമോൾ. ആർ
കൊച്ചി: സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം മാത്രം റിലീസിംഗുള്പ്പടെ തീരുമാനിച്ചാല്‍ മതിയെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.
മാനദണ്ഡങ്ങള്‍ പാലിച്ച് തിയേറ്ററുകള്‍ തുറക്കാന്‍ കഴിയുമോയെന്ന് ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്റെ അടിയന്തര യോഗം ചേരുമെന്ന് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. തീയേറ്റര്‍ മാസങ്ങളായി അടച്ചിട്ടിരിക്കുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കേണ്ടിയും വരും. വന്‍നഷ്ടം സംഭവിച്ച ഉടമകള്‍ക്ക് ഇവ താങ്ങാന്‍ കഴിയുകയില്ല. ചൊവ്വാഴ്ച തുറക്കാന്‍ സാദ്ധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പോളി വി ജോസഫ് പറഞ്ഞു. നിബന്ധനകള്‍ പാലിച്ച് തിയേറ്റര്‍ തുറക്കാന്‍ മുന്നൊരുക്കം നടത്താന്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍മാതാക്കളും, വിതരണക്കാരും, തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു. പകുതി സീറ്റില്‍ പ്രക്ഷകരെ ഇരുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന ഭയവും നിര്‍മാതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഉണ്ട്. തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് ഫിയോക്കിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. തിയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച അന്നുണ്ടാവും. അതിനുശേഷം നിര്‍മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു