സിന്ധുമോൾ. ആർ
കോവിഡ് മഹാമാരിയുടെ ഏറ്റവും ഉയര്‍ന്ന അവസ്ഥ ഇല്ലാതാക്കാന്‍ കഴിഞ്ഞതാണ് കേരളത്തിലെ വിജയമെന്ന് മന്ത്രി കെ കെ ശൈലജ. പ്രതിരോധത്തിന് ശാസ്ത്രീയമായ മാര്‍ഗമാണ് സ്വീകരിച്ചത്. എല്ലാവര്‍ക്കും കോവിഡ് വന്നുപോകട്ടെയെന്ന് കരുതിയില്ല. മറ്റാളുകളിലേക്ക് പകരാതിരിക്കാനാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് മരണനിരക്ക് വളരെയധികം കുറയ്ക്കാനായി. ദിവസം 20,000 രോഗികളുണ്ടാകുമെന്നായിരുന്നു വിലയിരുത്തിയത്. ആ ഘട്ടങ്ങളിലെല്ലാം രോഗികളുടെ എണ്ണം പതിനായിരത്തിനകമാക്കി പിടിച്ചു നിര്‍ത്തി. ഒരിക്കല്‍പോലും ആശുപത്രി നിറഞ്ഞ് കവിയുന്ന അവസ്ഥയുണ്ടായില്ല.
ഐസിയുകളില്‍ 50 ശതമാനവും വെന്റിലേറ്ററുകളില്‍ 15 ശതമാനവും മാത്രമാണ് രോഗികളുള്ളത്. ബ്രേക്ക് ദ ചെയിനും റിവേഴ്സ് ക്വാറന്റൈനും ഫലപ്രദമായി നടപ്പിലാക്കി. ഈ മഹാമാരി സമയത്ത് ഏറ്റവുമധികം ജീവന്‍ രക്ഷിച്ച സംസ്ഥാനമായും കേരളം മാറി. വാക്സിന്റെ ലഭ്യതയെപ്പറ്റിയും കേന്ദ്ര സംഘവുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍ച്ച്‌എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവരും കേന്ദ്രസംഘവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു