സിന്ധുമോൾ. ആർ
കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇന്നത്തെ ചര്‍ച്ചയും പരാജയം. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകരും അറിയിച്ചിരുന്നു.
നിയമം പിന്‍വലിക്കുന്നതൊഴികെയുള്ള ആവശ്യം പരിഗണിക്കാമെന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കണമെന്നാണ് കര്‍ഷകര്‍ നിലപാടെടുത്തത്. താങ്ങുവില പിന്‍വലിക്കില്ല എന്ന് ഉറപ്പ് നല്‍കാമെന്നാണ് കേന്ദ്രം പറഞ്ഞത്. അതേസമയം താങ്ങുവിലയില്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളുകയും ചെയ്തു. 41 കാര്‍ഷിക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ എട്ടിന് മുടങ്ങിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്. കേന്ദ്രകാര്‍ഷികമന്ത്രി നരേന്ദ്ര സിംഗ് തോമറും കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലും കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശുമാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്.