സിന്ധുമോൾ. ആർ
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ കൂടി ജാമ്യം ലഭിച്ചതിന് പിന്നാലെ 98 ദിവസത്തെ ജയില്‍വാസത്തിന് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയില്‍ മോചിതനായി. കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. കാക്കനാട് നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം മടങ്ങി. ഇന്ന് രാവിലെയാണ് ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിന് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, രണ്ടു ലക്ഷം രൂപയുടെ രണ്ടു ആള്‍ജാമ്യം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ഡോളര്‍ കടത്ത് കേസില്‍ എറണാകുളം പ്രത്യേക സാമ്പത്തിക കോടതിയാണ് ശിവശങ്കറിന് ഇന്ന് ജാമ്യം അനുവദിച്ചത്. ഡോളര്‍ കടത്തുമായി ബന്ധമില്ലെന്നും കസ്‌റ്റഡിയിലെ പ്രതികളുടെ മൊഴിമാത്രമാണ് അന്വേഷണസംഘത്തിന്റെ കൈവശമുളളതെന്നും മറ്റ് തെളിവൊന്നും ഹാജരാക്കാനായിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഒക്‌ടോബര്‍ 28ന് എന്‍ഫോഴ്‌സ്‌മെന്റാണ് ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തത്. കളളപ്പണകേസിലായിരുന്നു അത്. തുടര്‍ന്ന് നവംബര്‍ മാസത്തില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു.