കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരിയിലെ മറിിയക്കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് 82കാരിയായ മറിയക്കുട്ടി കൊല്ലപ്പെടുന്നത്. അമ്മായിഅമ്മയെ കൊലപ്പെടുത്തിയ കുറ്റത്തിന് മരുമകള്‍ എല്‍സി അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളുടെ വിശദാംശങ്ങളെത്തുന്നത്.
– ചക്ക വേവിക്കുന്നതിനെ ചൊല്ലി ആരംഭിച്ച തര്‍ക്കങ്ങളാണ് വയോധികയുടെ ജീവനെടുത്തത്. കൊലപാതകം നടന്ന ദിവസം ചക്ക വേവിക്കുന്നത് സംബന്ധിച്ചാണ് മറിയക്കുട്ടിയും എല്‍സയും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. അമ്മായിഅമ്മയും മരുമകളും തമ്മില്‍ വഴക്ക് പതിവായതിനാല്‍ അയല്‍ക്കാരും ഇവിടേക്ക് ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. അന്നും പതിവ് പോലെ ഇരുവരും വഴക്ക് നടന്നിരുന്നു. ഇതിനിടെ ഊന്നുവടിയുടെ സഹായത്തോടെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ച മറിയക്കുട്ടിയെ എല്‍സ തള്ളിത്താഴെയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കോണ്‍ക്രീറ്റ് വാതില്‍പ്പടിയില്‍ ഇടിച്ച് വീണ മറിയക്കുട്ടിയുടെ തലപൊട്ടി ചോരയൊഴുകാന്‍ തുടങ്ങി. ഇതുകണ്ട് അകത്തേക്ക് കയറിയ എല്‍സി വയോധികയെ മുടിയില്‍ കുത്തിപ്പിടിച്ചുയര്‍ത്തി വീണ്ടും വാതില്‍പ്പടിയില്‍ ഇടിപ്പിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ മറിയക്കുട്ടിയുടെ താടിയെല്ല് തകര്‍ന്നു. കൈ ഒടിയുകയും ചെയ്തു.
ടാപ്പിംഗ് തൊഴിലാളിയാണ് എല്‍സയുടെ ഭര്‍ത്താവ് മാത്യു. ഇയാള്‍ പുലര്‍ച്ചെ നാലു മണിയോടെ തന്നെ ജോലിക്കായി പോകും. വൈകിയാണ് വീട്ടിലെത്തുക. അന്നും ജോലിക്ക് പോയ ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വിളിച്ചപ്പോഴാണ് മറിയക്കുട്ടി വീണ് പരിക്കേറ്റു എന്ന വിവരം എല്‍സി പറയുന്നത്. അമ്മ ചോരയില്‍ കുളിച്ചു കിടക്കുകയാണെന്നും എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണമെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ മാത്യു എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
താന്‍ ചക്കയിടാന്‍ പോയപ്പോള്‍ എന്തോ ശബ്ദം കേട്ടുവെന്നും വന്നു നോക്കുമ്ബോള്‍ അമ്മ ഉമ്മറപ്പടിയില്‍ വീണ് കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു എല്‍സ ആദ്യം ഭര്‍ത്താവിനോടും പൊലീസുകാരോടും പറഞ്ഞത്. എന്നാല്‍ താന്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണതാണെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഇവരുടെ വാക്കുകളില്‍ സംശയം തോന്നിയ പൊലീസ് വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായം തേടുകയായിരുന്നു.
റൂറല്‍ എസ്പി നവനീത് ശര്‍മയും ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലും സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. വീട്ടില്‍ ഉച്ച മുതല്‍ ബഹളം കേട്ടതായി അയല്‍വാസികളും പറഞ്ഞതോടെ പൊലീസ് എല്‍സിയെ കസ്റ്റഡില്‍ എടുക്കുകയായിരുന്നു. മറിയക്കുട്ടി സ്വയം വീണതാണെന്ന ആദ്യമൊഴിയില്‍ തന്നെ എല്‍സ ഉറച്ചു നിന്നു. എന്നാല്‍ അവരുടെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം, എല്‍സയുടെ മൊഴിയിലെ വൈരുധ്യം, അയല്‍വാസികളുടെ മൊഴി എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഒടുവില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
കരിക്കോട്ടക്കരി ഇന്‍സ്പെക്ടര്‍ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ ബെന്നി മാത്യു, എഎസ്‌ഐമാരായ രാജു ചെന്നപ്പൊയില്‍, പി.സി.ബേബി, ജോസ് പി.ജോസ്, സിപിഒമാരായ പി.കെ.ജഗദീഷ്, മനോജ് മഞ്ചേരി എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിച്ചത്.