ന്യൂഡൽഹി: ജാമ്യം റദ്ദാക്കാനുള്ള എൻഫോഴ്‌സ്‌മെന്റിന്റെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. കോടതിയിൽ തടസ്സ ഹർജി നൽകി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ഇഡി സുപ്രീകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കം.
ഇഡിയുടെ കൊച്ചി സോണൽ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ 64 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി ബന്ധപ്പെട്ട് അന്വേഷണം നിർണായക ഘട്ടത്തിലാണ് നിൽക്കുന്നത്. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇയാൾ ജാമ്യത്തിൽ കഴിയുന്നത് കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് വഴിവെയ്ക്കുമെന്നും ഹർജിയിൽ ഇഡി ചൂണ്ടിക്കാട്ടുന്നു