ന്യൂഡൽഹി : ജമ്മു കശ്മീരിലെ ലഡാക്കിൽ സന്ദർശനം നടത്താൻ തീരുമാനിച്ച് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി. കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായ ഗാൽവൻ താഴ്‌വര, പാംങോംഗ് സോ തടാക മേഖല എന്നിവയാണ് കമ്മിറ്റി സന്ദർശിക്കുക. നിലവിൽ മേഖലകളിൽ നിന്നുമുള്ള ഇന്ത്യ- ചൈന സൈനിക പിന്മാറ്റം തുടരുകയാണ്.
ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജുവൽ ഓറം അദ്ധ്യക്ഷനായ സമിതി യോഗം ചേർന്നിരുന്നു. യോഗത്തിലാണ് തീരുമാനം. അതേസമയം സമിതി അംഗമായ രാഹുൽ ഗാന്ധി ലഡാക്ക് സന്ദർശനത്തിൽ പങ്കെടുക്കില്ല. ലഡാക്ക് വിഷയത്തിൽ തുടക്കം മുതലേ കേന്ദ്രസർക്കാരിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന രാഹുൽ സംഘത്തിൽ നിന്നും പിന്മാറിയതിനെതിരെയും വിമർശനം ഉയരുന്നുണ്ട്.
നീണ്ട ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ലഡാക്കിലെ തന്ത്രപ്രധാന മേഖലകളിൽ നിന്നുമുള്ള സൈനിക പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിൽ എത്തുന്നത്. ഫിംഗർ 8 ൽ നിന്നും ഇതിനോടകം തന്നെ ചൈനീസ് സൈന്യം പിന്മാറാൻ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ.