ദിഷയുടെ അറസ്റ്റിൽ പാകിസ്താന്റെ വിമർശനം
ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വീണ്ടും പാകിസ്താന്റെ ശ്രമം. ഡൽഹി പ്രതിഷേധത്തിന്റെ മറവിൽ ടൂൾ കിറ്റ് പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ പേരിൽ ഇന്ത്യയ്‌ക്കെതിരെ വിമർശനം ഉന്നയിക്കുകയാണ് പാക് ഭരണകൂടം.
ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദി തങ്ങൾക്കെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും അടിച്ചമർത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് പാക് ഭരണകക്ഷി നേതാവായ തെഹ്‌രീഖ് -ഇ- ഇൻസാഫ് ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ദിഷയുടെ അറസ്റ്റെന്നും തെഹ്‌രീഖ് പറയുന്നു.
സ്വന്തം രാജ്യത്ത് നടക്കുന്ന അനീതികളും അക്രമങ്ങളും കണ്ടില്ലെന്ന് നടിച്ചാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാൻ പാകിസ്താൻ ശ്രമിക്കുന്നത്. കശ്മീർ വിഷയത്തിലും പൗരത്വ ഭേദഗതി വിഷയത്തിലുമെല്ലാം പാകിസ്താൻ ഇതേ നയമാണ് പിന്തുടർന്നിരുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപമാനിക്കാൻ വരെ ഇമ്രാൻ ഖാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് കാർഷിക നിയമത്തിന്റെ പേരിൽ പുതിയ തന്ത്രം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.