ഡൽഹി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ വ്യത്യസ്തമായ പത്രസമ്മേളനം. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനറ്റിന്റെ നേതൃത്വത്തില്‍ ശൂന്യമായ ഗ്യാസ് സിലണ്ടറുകളുമായാണ് പത്രസമ്മേളനത്തിന് എത്തിയത്. പാചകവാതക സിലിണ്ടറിന്50 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സബ്സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടറിന് 769 രൂപ നല്‍കേണ്ടിവരും.
തൂടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ പെട്രോളിന് 88.90 രൂപയും ഡീസലിന് 83.36 രൂപയുമായി. പെട്രോള്‍ ലിറ്ററിന് 26 പൈസയും, ഡീല്‍ലിന് 31 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ മാത്രമല്ല, രാജ്യത്തെ ഓരോ വീട്ടമ്മയുടേയും നട്ടെല്ലൊടിക്കുന്ന പ്രവര്‍ത്തികളാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ആരോപിച്ചു.
10 ദിവസത്തിനുള്ളില്‍ പാചകവാതക സിലിണ്ടറിന് 75 രൂപ വര്‍ദ്ധിച്ചെന്നും പെട്രോള്‍-ഡീസല്‍ വില നൂറ് കവിഞ്ഞെന്നും സുപ്രിയ ചൂണ്ടിക്കാട്ടി. 2020 ഡിസംബറിന് ശേഷം സിലണ്ടറിന്റെ വില 175 രൂപയോളം വര്‍ദ്ധിപ്പിച്ചെന്നും ഇവര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നിട്ടും സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നില്ലെന്നും സുപ്രിയ പറഞ്ഞു.
ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് ഒഡീഷയില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പലയിടങ്ങളിലും പ്രതിഷേധം ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചതായാണ് വിവരങ്ങള്‍. റോഡുകളും ട്രയിനുകളും പ്രവര്‍ത്തകര്‍ തടഞ്ഞു,കടകള്‍ അടപ്പിച്ചു.
ഭുവനേശ്വറിലെ സത്സംഗ് വിഹാറില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് റോഡിന് ഇരുവശത്തും കുടങ്ങിയത്. ആംബുലന്‍സ് തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഉപരോധത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്.