എടക്കരയിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തി പുലിയുടെ സാന്നിധ്യം
പി.വി.എസ്
മലപ്പുറം :എടക്കര ഉപ്പട മലച്ചിയില്‍ പുലിയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. മലച്ചി സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുലിയുടെ സാന്നിധ്യം നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം കാഞ്ഞിരമല പൊടിയച്ചന്റെ തൊഴുത്തില്‍ കെട്ടിയ എരുമയെ ആക്രമിക്കാന്‍ പുലി ശ്രമം നടത്തി. എരുമയുടെ ദേഹത്ത് പുലി മാന്തിയ പാടുകള്‍ രാവിലെയാണ് വീട്ടുകാര്‍ കാണുന്നത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വെറ്ററിനറി ഡോക്ടറെത്തി എരുമയ്ക്ക് കുത്തിവെയ്പ്പ് നടത്തി.എടക്കരയിൽ തൊട്ടുപിന്നാലെ രാത്രി പത്തു മണിയോടെ പ്രദേശവാസിയായ പയ്യംമ്പള്ളി കുഞ്ഞുമോന് അയല്‍വാസിയുടെ വീടിനോട് ചേര്‍ന്ന ആട്ടിന്‍ കൂടിന് സമീപത്ത് പുലിയെ കണ്ടു. പേടിച്ച് വിറച്ച ഇയാള്‍ വീട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. സമീപത്ത് തന്നെയുള്ള ഡെന്നിസണ്‍ എന്നയാളുടെ നായയെ പിടിക്കാനും പുലി ശ്രമം നടത്തിയതായി പറയുന്നു. സംഭവം നടന്നതിന് തൊട്ടടുത്തായാണ് കരിയംമുരിയം വനം. പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി മുണ്ടേരി ചളിക്കല്‍ ആദിവാസി കോളനിക്കാരടക്കം നൂറ് കണക്കിനാളുകളാണ് ഇവിടെ താമസിക്കുന്നത്. പുലിയുടെ സാന്നിധ്യം ജനങ്ങളെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്.