ശ്രീജ.എസ്
ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവലിന്‍ കേസില്‍ ഒടുവില്‍ വാദം ആരംഭിക്കുന്നു. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. നാളെ വാദത്തിന് തയ്യാറാണെന്ന് മറ്റു കക്ഷികളും അറിയിച്ചു.
നേരത്തേ, ലാവലിന്‍ കേസില്‍ 20 തവണ വാദം തുടങ്ങുന്നത് മാറ്റിവച്ചിരുന്നു. സിബിഐയുടെ അസൗകര്യം പരിഗണിച്ചായിരുന്നു ഇത്രയധികം നീണ്ടുപോയിരുന്നത്. സി.ബി.ഐ മെല്ലെപ്പോക്ക് നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പിയുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമായാണെന്ന ആരോപണം കോണ്‍ഗ്രസുള്‍പ്പെടേയുള്ള പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ എ.എസ്.ജി കെ.എം നടരാജും എസ്.വി രാജുവും കേസില്‍ ഹാജരാകുമെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ അറിയിക്കുന്നത്.
സി.ബി.ഐ അസൗകര്യം അറിയിക്കുന്നില്ലെങ്കില്‍ വാദിക്കാന്‍ തയ്യാറാണെന്ന് കേസില്‍ പ്രതികളായി തുടരുന്ന കക്ഷികളുടെ അഭിഭാഷകരും അറിയിച്ചു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറാമത്തെ കേസായാണ് നാളെ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ബെഞ്ചില്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഇന്ദിര ബാനര്‍ജി എന്നിവരെ പുതുതായി കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ലാവലിന്‍ കേസ് വാദത്തിനെടുക്കുന്നത്.