മുംബൈ: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിന് ലഭിച്ച വമ്പിച്ച ജനപിന്തുണ നിരുത്തരവാദപരമായി പ്രവർത്തിക്കാനുള്ള ലൈസൻസല്ലെന്ന് ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അഹമ്മദാബാദിലെ സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം പുനർനാമകരണം ചെയ്തതിനെക്കുറിച്ച് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ വിമര്‍ശിക്കുകയായിരുന്നു ശിവസേന.
മോദി ഒരു മഹാനായ നേതാവായിരിക്കാം, പക്ഷേ മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്റു, സർദാർ പട്ടേൽ, പട്ടേൽ, ഇന്ദിരാഗാന്ധി എന്നിവരെക്കാൾ വലിയവനാണെന്ന് അദ്ദേഹത്തിന്റെ അനുയായികൾക്ക് തോന്നുകയാണെങ്കിൽ അത് അന്ധവിശ്വാസത്തിന്റെ അടുത്ത തലമായി കണക്കാക്കണം.
ഗുജറാത്തിൽ വലിയ കാര്യങ്ങൾ സ്ഥാപിക്കണമെന്ന് മോദി-ഷാ കൂട്ടുകെട്ട് ആഗ്രഹിക്കുന്നുവെന്നതിൽ തെറ്റില്ല. പക്ഷേ, അവർ രാജ്യത്തെ നയിക്കുന്നവരാണെന്ന കാര്യം മറക്കുന്നു. ഇന്നലെ വരെ പട്ടേലിനെ പ്രശംസിച്ചവർ ഇപ്പോൾ അദ്ദേഹത്തിന്റെ പേര് തന്നെ നീക്കം ചെയ്യുന്നു.
സർദാർ പട്ടേലിന്റെ പേര് ചരിത്രത്തിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ 5 വർഷത്തിനിടെ കോൺഗ്രസിനും ഗാന്ധി-നെഹ്റു കുടുംബത്തിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ സ്റ്റേഡിയത്തിന്റെ പേരുമാറ്റുന്നതിൽ നിന്ന് ആരാണ് യഥാർഥത്തിൽ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്നും ശിവസേന വിമര്‍ശിച്ചു.