കൊച്ചി: സ്വപ്ന സുരേഷിനെ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയ വനിതാ പോലീസുകാരെ ഇഡി ചോദ്യം ചെയ്യും. കൊച്ചിയിൽ ജോലി ചെയ്യുന്ന റെജിമോൾ, സിജി വിജയൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇഡിക്കെതിരെ ക്രൈം ബ്രാഞ്ച് സംഘത്തിന് തെറ്റായ മൊഴി നൽകാനുണ്ടായ സാഹചര്യവും സമ്മർദ്ദവുമാണ് ഇഡി അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നത് കണ്ടെന്നായിരുന്നു ഇവരുടെ മൊഴി.
സ്വപ്നയുടെ ശബ്ദ രേഖ ചോർന്ന സംഭവം അന്വേഷിച്ച സംഘത്തിന് മുൻപാകെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്താൻ സ്വപ്നയെ ഇഡി നിർബന്ധിച്ചുവെന്ന് സിജി വിജയൻ മൊഴി നൽകിയത്. സ്വപ്നയെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണ് ഏറ്റവുമധികം നിർബന്ധിച്ചതെന്നും സിജി മൊഴി നൽകിയിരുന്നു. പുറത്തുവന്ന ശബ്ദരേഖ സ്വപ്നയുടേതാണെന്നും ഇവർ പറഞ്ഞിരുന്നു.
സ്വപ്‌നയോട് ഇഡി ഉദ്യോഗസ്ഥർ ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. രണ്ട് ഭാഷയും മനസിലാകുന്നത് കൊണ്ട് അവർ പറയുന്നതൊക്കെ തനിയ്ക്ക് മനസിലായി. എന്നാൽ, ശബ്ദ സന്ദേശം എവിടെ വെച്ചാണ് റെക്കോർഡ് ചെയ്തതെന്നോ ആരാണ് റെക്കോർഡ് ചെയ്തതെന്നോ തനിയ്ക്ക് അറിയില്ലെന്നും സിജി വിജയൻ മൊഴി നൽകിയിരുന്നു.