കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് ധർമ്മടത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 2 മണിയ്ക്ക് കളക്ടറേറ്റിലെത്തിയാണ് പത്രിക നൽകുക. ആദ്യ ഘട്ടത്തിൽ അമ്മയ്ക്ക് പിന്തുണ അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ സ്ഥാനാർത്ഥിയെ നിർത്താനാണ് യുഡിഎഫ് നീക്കം.
മക്കൾക്ക് നീതി ലഭിക്കാത്തതിനാലാണ് അമ്മ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നത്. ഇതിനെതിരെ മന്ത്രി എ.കെ ബാലൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥി നിർണയത്തിന് മുൻപ് തന്നെ ധർമ്മടത്ത് എത്തിയ പെൺകുട്ടികളുടെ അമ്മ അവിടെയുള്ള അമ്മമാരെ കണ്ട് സർക്കാരിന്റെ നീതികേട് വിവരിച്ചെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ധർമ്മടത്ത് മത്സരിക്കാനുള്ള പെൺകുട്ടികളുടെ അമ്മയുടെ തീരുമാനത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയാണുണ്ടായത്.
വാളയാറിൽ സഹോദരിമാർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. കേസന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസർമാർക്കെതിരെ നടപടിയെടുക്കാത്ത സർക്കാരിന്റെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. 2017ലാണ് 13ഉം 9ഉം വയസുള്ള സഹോദരിമാരെ വാളയാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.