കൊല്ലം: ഏത് എതിരാളി വന്നാലും കുണ്ടറയിൽ താൻ ജയിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥും NDA സ്ഥാനാർത്ഥി BDJS ന്‍റെ വനജ വിദ്യാധരനുമാണ് മേഴ്‌സിക്കുട്ടിയമ്മയുടെ എതിരാളികൾ. കുണ്ടറയുടെ മുക്കും മൂലയും അറിയാവുന്ന ഒരാളെന്ന നിലയിൽ വിജയം തനിക്കാണെന്ന് ഉറപ്പാണെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പിസി വിഷ്ണുനാഥിനെക്കാൾ ദീർഘമായ അനുഭവ സമ്പത്തുള്ളയാളാണ് താനെന്ന് മേഴ്സിക്കുട്ടിയമ്മ പറയുന്നു. ഇല്ലാത്തത് ഉണ്ടെന്ന് പറഞ്ഞാണ് യുഡിഎഫ് വോട്ട് പിടിക്കാൻ നോക്കുന്നത്. ഇഎംസിസി കരാറുമായി ബന്ധപ്പെട്ട് കേരള സർക്കാരിന് അധികാരമില്ലാത്ത കാര്യത്തെ കുറിച്ച് നുണ പറയുകയാണ് യുഡിഎഫ് എന്നും അവർ ആരോപിച്ചു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെയാണ് യുഡിഎഫ് ജീവിക്കുന്നത്. വസ്തുതകളുമായി വരട്ടെ. അപ്പോൾ ഏറ്റുമുട്ടാം. സ്വന്തം നിഴലിനോട് തന്നെയാണ് യുഡിഎഫ് യുദ്ധം ചെയ്യുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി. അതേസമയം മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാൻ ഇഎംസിസി ഡയറക്ടർ പത്രിക നൽകിയിട്ടുണ്ട്.