കൊച്ചി: നാമനിർദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് എതിർ സത്യവാങ്മൂലം സമർപ്പിക്കും. ഇന്ന് സത്യവാങ്മൂലം സർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റിസ് എൻ നഗരേഷ് നിർദേശം നൽകിയിരുന്നു.
തലശ്ശേരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസ്, ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്. ഇതിനെതിരെയാണ് ബിജെപി സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്.
തലശ്ശേരിയിലെ പത്രികയോടൊപ്പം നൽകിയ ഫോറം എയിൽ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരിൽ നൽകിയ ഫോറത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകൾ തള്ളിയത്. പരിഹരിക്കാവുന്ന ക്ലറിക്കൽ പിഴവ് മാത്രമായിരുന്നു ഇതെന്നാണ് ഹർജിക്കാരുടെ വാദം.
പിറവത്തും കൊണ്ടോട്ടിയിലും സ്ഥാനാർത്ഥിമാർക്ക് പിഴവ് തിരുത്താൻ റിട്ടേണിങ് ഓഫീസർമാർ സമയം അനുവദിച്ചിരുന്നു എന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ നിറംനോക്കി റിട്ടേണിങ് ഓഫീസർമാർ തീരുമാനമെടുക്കുകയാണെന്നും ഹർജിക്കാർ ആരോപിച്ചു.
എന്നാൽ, ഫോറം എയും ബിയും പത്രികയുടെ ഭാഗം തന്നെയാണെന്നും അതിൽ പിഴവുണ്ടെങ്കിൽ പത്രിക തള്ളാമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ കോടതിക്ക് ഇടപെടാനാകില്ലെന്നും കമ്മീഷൻ വാദിച്ചു. എന്നാൽ, വിഷയത്തിൽ വ്യക്തമായ നിർദേശം തെരഞ്ഞെടുപ്പ് കമ്മിഷനിൽനിന്നു ലഭിച്ചിട്ടില്ലെന്ന് അസി. സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു