IndiaLatest

ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി ഇന്ത്യ

“Manju”

കോട്ടയം: ലോകത്തെ പിടിച്ച്‌ കുലുക്കിയ കോവിഡ് എന്ന മഹാമാരിയെ പിടിച്ചുനിര്‍ത്തി ഇന്ത്യ. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭാരതം വളര്‍ന്നുവെന്നും ലോകത്തിന്റെ നേതൃത്വത്തിലേക്ക് കടന്നുവെന്നും ജസ്റ്റിസ് കെ.ടി. തോമസ്. വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ പത്താമത് ശ്രീ വേലുത്തമ്പി പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 ന്റെ വരവോടെ സാങ്കേതിക വിദ്യയുടെ അറ്റം വരെ എത്താന്‍ ഭാരതത്തിന് കഴിഞ്ഞു. വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമായി ഭാരതം മാറി എന്നു മാത്രമലല്ല.

134 രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ കൊടുക്കാന്‍ കഴിയുന്ന ഏക രാജ്യമായും ഭാരതം മാറി. ബ്രിട്ടനും അമേരിക്കയും വാക്‌സിന്‍ ഉല്പാദിപ്പിക്കും മുമ്പ് തന്നെ നമ്മള്‍ വാക്‌സിന്‍ ഉല്‍പാദിപ്പിച്ചു.’ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഎന്ന ആദര്‍ശത്തെ സംരക്ഷിച്ചുകൊണ്ട് നമ്മള്‍ വാക്‌സിന്‍ കൊടുക്കുന്നു. എന്നാല്‍ ഈ മഹാമാരി വാസ്തവത്തില്‍ ഉപദ്രവമായിരുന്നില്ല. കോട്ടങ്ങളെക്കാള്‍ രാജ്യത്തിന് നേട്ടമായിരുന്നു. നേരത്തെ ഉണ്ടായ മഹാമാരികള്‍ കോട്ടം മാത്രമായിരുന്നു. ഈ അവാര്‍ഡ്ദാനം ഒരു വര്‍ഷം മുമ്പ് കുണ്ടറയില്‍ വെച്ച്‌ നടത്താനായിരുന്നു തീരുമാനം. എല്ലാ ഏര്‍പ്പാടുകളും ചെയ്തു. അപ്പോഴാണ് ലോക് ഡൗണ്‍ വന്നത്. അന്ന് നടന്നിരുന്നെങ്കില്‍ മിസ്സോറാമില്‍ ഇരുന്ന് ഗവര്‍ണര്‍ക്ക് കോട്ടയം പ്രസ് ക്ലബില്‍ നടക്കുന്ന പുരസ്‌കാരദാനചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിസോറാം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗ്ഗീസ് പുരസ്‌കാരം സമ്മാനിച്ചു. സേവാസമിതി ചെയര്‍മാന്‍ ഡോ.. ചന്ദ്രശേഖരക്കുറുപ്പ് അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു, വേലുത്തമ്പി അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സംരംഭകനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഡോ.ഗീവര്‍ഗ്ഗീസ് യോഹന്നാന്‍, ശില്‍പ്പി പ്രദീപ് ഡിഗ്‌നിറ്റി എന്നിവരെ ആദരിച്ചു. വിജ്ഞാന്‍ഭാരതി മുന്‍ സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ ആശംസ നേര്‍ന്നു. സേവാസമിതിയുടെ സ്ഥാപക ചെയര്‍മാനായിരുന്ന ഡോ. ബാലചന്ദ്രന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 5,001 രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് എംബിബിഎസ് വിദ്യാര്‍ത്ഥിനി ഒ. അഖിലയ്ക്ക് സമ്മാനിച്ചു. സേവാസമിതി ജനറല്‍ സെക്രട്ടറി എസ്.കെ. ദീപു, ട്രഷറര്‍ എസ്. വിജയമോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button