ദിസ്പൂർ : അസമിൽ തെരഞ്ഞെടുപ്പിന്റെ മറവിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാൻ ശ്രമം . കഴിഞ്ഞ ദിവസം ജനങ്ങൾ വോട്ട് ചെയ്യാൻ പോയ സമയത്ത് ഉയർത്തിയ പാക് പതാക ഗ്രാമവാസികൾ വലിച്ചു കീറി താഴെയിട്ട് കത്തിച്ചു .
കമ്രൂപ് ജില്ലയിലെ രംഗിയ പട്ടണത്തിലെ ഗോർക്കുചി പ്രദേശത്താണ് സംഭവം. അസമിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ദിവസം . ഗ്രാമവാസികൾ വോട്ട് ചെയ്യാൻ പോയ സമയത്തിനാണ് അക്രമികൾ പാകിസ്താൻ പതാക ഉയർത്തിയത് .
രാവിലെ ഒൻപത് മണിയോടെയാണ് പതാക കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. റോഡരികിലുണ്ടായിരുന്ന ഒരു മൺകൂനയ്ക്ക് മുകളിൽ മുള വടിയിലായി പാക് പതാക ഉയർത്തി നിർത്തുകയായിരുന്നു .
സംഭവമറിഞ്ഞ് ഗ്രാമവാസികൾ സ്ഥലത്തെത്തി പാക് പതാക താഴെയിട്ട് വലിച്ചുകീറുകയായിരുന്നു .തുടർന്ന് ‘പാകിസ്താൻ മുർദാബാദ്’, ‘ഭാരത് മാതാ കി ജയ്’ എന്നീ മുദ്രാവാക്യമുയർത്തിക്കൊണ്ട് ഗ്രാമവാസികൾ പതാകയ്ക്ക് തീയിട്ടു.
ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.