ന്യൂഡൽഹി • രാജ്യത്തെ കോവിഡ് വ്യാപന സാധ്യത തിരിച്ചറിയാൻ, എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താൻ സംസ്ഥാനങ്ങളോട് നിർദേശിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ( ഐസിഎംആർ).
രോഗവ്യാപന സാധ്യത കൂടിയ, ആരോഗ്യപ്രവർത്തകർ, 60 വയസ്സു കഴിഞ്ഞവർ, പലതരം രോഗങ്ങളുള്ളവർ, കർശന നിയന്ത്രണ മേഖലയിലുള്ളവർ തുടങ്ങിയവരിലാണ് സർവേ നടത്തേണ്ടത്. എത്ര പേർ വീതം വേണമെന്നതു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം.
ഏപ്രിൽ ആദ്യം തന്നെ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് നിർദേശമുണ്ടായിരുന്നെങ്കിലും ചൈനയിൽ നിന്നെത്തിച്ച കിറ്റുകളുടെ നിലവാര തകർച്ച മൂലം ഇതു നിർത്തേണ്ടി വന്നിരുന്നു.
സംസ്ഥാനങ്ങളിൽ കിറ്റുകൾ തിരിച്ചെടുത്ത ശേഷമാണ് എലിസ ആന്റിബോഡി ടെസ്റ്റ് കിറ്റ് തദ്ദേശീയമായി നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചത്. ഇതിന്റെ വ്യാവസായിക നിർമാണ ചുമതല സൈഡസ് കാഡിലയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.