ഗുരുവിന് ഇരിപ്പിടം ഹൃദയത്തിലൊരുക്കണം – ജനനി പ്രമീള ജ്ഞാനതപസ്വിനി
പോത്തൻകോട് : ഒരു ദിവസം ഗുരു കസേരയില്‍ ഇരിക്കുന്നു. മുന്നില്‍ മേശയില്ല. ‘ഞാന്‍ നിങ്ങളുടെ അടുത്തേയ്ക് വന്നാല്‍ നിങ്ങള്‍ എന്നെ എവിടെ ഇരുത്തും’. എന്ന് ഗുരു കുട്ടികളോട് ചോദിച്ചു. ഇതിനുത്തരം ഗുരു തന്നെ കാട്ടിത്തരുകയുണ്ടായി. അത് സ്നേഹത്തോടുകൂടി ഗുരു ശിഷ്യന്റെ ഹൃദയത്തിലും ശിഷ്യന്‍ ഗുരുവിന്റെ മടിത്തട്ടിലും ആണെന്ന് അന്ന് ബോധ്യമായി. ആശ്രമം സ്പിരിച്ച്വല്‍ സോണില്‍ ഇന്ന് (4-10-2022 ചൊവ്വാഴ്ച) രാവിലെ നടന്ന ഗുരുവിനോടൊത്തുള്ള അനുഭവം പങ്കുവെച്ച് സംസാരിക്കവെയാണ് ജനനി പ്രമീള ജ്ഞാനതപസ്വിനി ഇപ്രകാരം പറഞ്ഞത്.
നമ്മള്‍ ആശ്രമത്തില്‍ നില്‍ക്കുന്നത് ജീവിതം പഠിച്ചെടുക്കാന്‍ വേണ്ടിയാണ്. ഗുരുകുലബ്രഹ്മനിവേദിത കര്‍മ്മത്തിന്റെ വലിപ്പം പോലും അറിയാത്ത കാലത്താണ് ആ കര്‍മ്മത്തിന്റെ ഭാഗ്യം ലഭിച്ചത്. ഗുരുവില്‍ നിന്നും കിട്ടിയ വാക്ക് ഇപ്രകാരമായിരുന്നു;-എന്റെ മുന്നില്‍ അന്ത്യം വരെ പൂജിച്ചും ആരാധിച്ചും കര്‍മ്മഭാഗം ശുദ്ധമാക്കും എന്ന ഉറപ്പ് വേണം. ഗുരുവിന്റെ എല്ലാ കര്‍മ്മങ്ങളും ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. നമ്മുടെ ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും ഉണ്ടാകുന്ന ഓരോ കാര്യങ്ങളും ഗുരു കാണിച്ചു തരും. ഏത് വലിയ പ്രതിസന്ധിയും തരണം ചെയ്യാന്‍ കഴിയും. ആശ്രമജീവിതത്തിന്റെ അനുഭവ സ്വഭാവം എല്ലാവരും സൂക്ഷിക്കണം എന്നും ജനനി കൂട്ടി ചേര്‍ത്തു.
ആശ്രമത്തില്‍ മൂന്നര വയസ്സുള്ളപ്പോഴാണ് ജനനി പ്രമീള ജ്ഞാനതപസ്വിനി എത്തുന്നത്. ഗുരുവിനെ കണ്ടപ്പോള്‍ തന്നെ തനിക്ക് ആശ്രമത്തില്‍ നില്‍ക്കണം എന്ന ആഗ്രഹം ഉണര്‍ത്തിക്കുകയായിരുന്നു. എല്ലാ കുട്ടികളും വീട്ടില്‍ പോയിരുന്നപ്പോഴും ആശ്രമത്തില്‍ തന്നെ നില്‍ക്കുവാന്‍ ജനനിക്ക് കഴിഞ്ഞു. ആശ്രമത്തില്‍ നിന്ന് ലഭിച്ച് സ്നേഹവും പരിഗണനയും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും ജനനി കൂട്ടിച്ചേര്‍ത്തു.