KeralaLatest

തലസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു

“Manju”

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് തിരിച്ചടിയായി വാക്സീന്‍ ക്ഷാമം. 5 ലക്ഷത്തില്‍ താഴെ ഡോസ് മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. സ്റ്റോക്ക് കുറവാണെന്നതിനാല്‍ സംസ്ഥാനത്തെ മിക്ക മെഗാ വാക്സീനേഷന്‍ ക്യാമ്പുകളും നിലച്ചു. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ ഇന്ന് നടത്തുന്നില്ല. സ്വകാര്യ മേഖലയിലും വാക്സീന്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കുള്ള വാക്സീന്‍ തീരും വരെ കുത്തിവയ്പ് നല്‍കാനാണ് തീരുമാനം. ആദ്യ ഗോസ് വാക്സീന്‍ സ്വീകരിച്ച്‌ സമയ പരിധിക്കുള്ളില്‍ രണ്ടാം ഡോസ് വാക്സീന്‍ എടുക്കാനെത്തുന്നവര്‍ക്ക് ഭൂരിഭാഗത്തിനും വാക്സീന്‍ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

ഇതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നതും. 50 ലക്ഷം വാക്സീന്‍ കൂടി അടിയന്തിരമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആരോഗ്യമന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. വാക്സീന്‍ ക്ഷാമം രൂക്ഷമാണെന്നും 15 ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകുമെന്നാണ് കേന്ദത്തില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും സാമൂഹിക സുരക്ഷാ മിഷന്‍ ജയറക്ടര്‍ മുഹമ്മദ് അഷീന്‍ പ്രതികരിച്ചു. മെയ് ആദ്യം മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കും വാക്സീന്‍ നല്‍കിത്തുടങ്ങാനാണ് നിര്‍ദ്ദേശം. അതിനിടെ നാളെത്തോടെ കുറച്ച്‌ കൂടി വാക്സീന്‍ എത്തുമെന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലത്തും തിരുവനന്തപുരത്തുമാണ് വാക്സീന്‍ ക്ഷാമം രൂക്ഷമായത്. തലസ്ഥാനത്ത് പലയിടത്തും വാക്സിനേഷന്‍ മുടങ്ങി. 1500 ഡോസ് കൊവീഷീല്‍ഡാണ് തലസ്ഥാനത്ത് നിലവില്‍ ബാക്കിയുള്ളത്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്സീന്‍ വിതരണം മുടങ്ങി. ഏതാനും ചില വാര്‍ഡുകളില്‍ മാത്രമാണ് വാക്സീനേഷന്‍ നടത്തുന്നത്. സ്റ്റോക്ക് തീര്‍ന്നതിനാല്‍ പലരേയും മടക്കി അയക്കുന്ന കാഴ്ചയാണ് ക്യാപുകളില്‍ കാണുന്നത്. കൊല്ലത്ത് വാക്സീന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. 10,000 ഡോസ് ഇന്നലെ വന്നെങ്കിലും അതും പൂര്‍ണമായും തീര്‍ന്നതോടെയാണ് പ്രതിസന്ധിയായത്. രണ്ടാഘട്ട വാക്സീന്‍ എടുക്കേണ്ടവര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ പല വാക്സിന്‍ കേന്ദ്രങ്ങളില്‍ നിന്നും ആളുകള്‍ മടങ്ങി പോകുന്ന കാഴ്ചയാണുള്ളത്. ഒരു ദിവസം 100 ടോക്കണ്‍ മാത്രമേ കൊടുക്കു എന്ന നിലപാടിലാണ് അധികൃതര്‍. പല വാക്സീന്‍ കേന്ദ്രങ്ങളിലും രാവിലെ തന്നെ 100 ടോക്കണ്‍ കഴിഞ്ഞു. കോട്ടയത്ത് വാക്സീന്‍ കേന്ദ്രങ്ങളില്‍ പലയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 8 മെഗാ ക്യാമ്ബുകളാണ് നടക്കുന്നത്. പലയിടത്തും തിക്കും തിരക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയിലാണുള്ളതെന്നതാണ് ഇവിടെ ആശങ്കയാകുന്നത്. എറണാകുളത്ത് 113 കേന്ദ്രത്തില്‍ വാക്സീനേഷന്‍ ഇന്ന് നടക്കുന്നുണ്ട്. പുതിയ വാക്സീന്‍ എത്തിയതോടെ കഴിഞ്ഞ ദിവസത്തെ പ്രശ്നങ്ങള്‍ പരിഹരിച്ചു. എന്നാല്‍ ജില്ലയില്‍ ഇന്ന് മെഗാക്യാമ്പുകള്‍ ഇല്ല

Related Articles

Back to top button