ന്യൂഡൽഹി: തൊഴില്‍ മേഖലയിലും ഗുരുതരമായ തകര്‍ച്ചയാണ് അതിവേഗം പടരുന്ന കൊവിഡ് രണ്ടാംഘട്ട വ്യാപനം സൃഷ്‌ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ തൊഴിലില്ലായ്‌മ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് ഏതാണ്ട് എട്ട് ശതമാനം വരെ ഉയര്‍ന്നു. ഏപ്രില്‍ മാസത്തില്‍ മാത്രം 70 ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്‌ടമായതായി പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി എന്ന സ്വകാര്യ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരമുളളത്.
ലോക്ഡൗണുകളാകാം ഇത്രയധികം തൊഴില്‍ നഷ്‌ടത്തിന് കാരണമായതെന്നാണ് സി.എം.ഐ.ഇ മാനേജിംഗ് ഡയറക്‌ടര്‍ മഹേഷ് വ്യാസ് അഭിപ്രായപ്പെടുന്നു. മേയ് മാസത്തിലും ഇത്തരത്തിലുളള സ്ഥിതി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച കര്‍ശനമായ ലോക്ഡൗണ്‍ മൂലം കൊവിഡ് നിരക്കില്‍ കുറവുണ്ടായെങ്കിലും ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്‌ടമാകുകയും രാജ്യത്തെ വിപണിക്ക് വലിയ തിരിച്ചടികളുണ്ടാകുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ നിന്ന് മുക്തമായി സാമ്ബത്തിക വളര്‍ച്ച രണ്ടക്കം കാണാനുളള ശ്രമത്തിനിടെയാണ് രണ്ടാംഘട്ട കൊവിഡ് വ്യാപനവും വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നത്.
നിര്‍മ്മാണ മേഖലയില്‍ രണ്ടാംഘട്ട കൊവിഡ് വ്യാപന കാലത്ത് സ്ഥിരമായി തൊഴില്‍ നഷ്‌ടം സംഭവിക്കുന്നതായി ഐഎച്ച് എസ് മാര്‍കിറ്റ് നടത്തിയ സര്‍വെയില്‍ പറയുന്നു. നഗരമേഖലയില്‍ തൊഴിലില്ലായ്‌മ അതിരൂക്ഷമാണ്. ചെറിയ തൊഴിലുകള്‍ ചെയ്യുന്ന ജീവനക്കാര്‍ ഗ്രാമങ്ങളിലെ അവരുടെ വീട്ടിലേക്ക് മടങ്ങുന്നതിനാലാണിത്. നിലവില്‍ തൊഴിലുളള മറ്റൊരു ജോലി അന്വേഷിക്കുന്നവരുടെ കണക്ക് 40 ശതമാനമായി കുറഞ്ഞു. മതിയായ വളര്‍ച്ച സൃഷ്‌ടിക്കാന്‍ ഇന്ത്യന്‍ വിപണിയ്‌ക്ക് കഴിയാത്തതാണ് രാജ്യത്ത് തൊഴിലില്ലായ്‌മ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് സി.എം.ഐ.ഇ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.