KeralaLatest

കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു

“Manju”

തിരുവനന്തപുരം: മുന്‍ സംസ്ഥാന മന്ത്രിയും ജെ.എസ്.എസ് സ്ഥാപക നേതാവും ജനറല്‍ സെക്രട്ടറിയുമായ കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കേരളത്തിന്‍റെ കമ്യണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തില്‍ പോരാട്ടത്തിന്‍റെയും ചെറുത്തുനില്‍പ്പിന്‍റെയും പടിയിറക്കത്തിന്‍റെയുമൊക്കെ സമാനതകളില്ലാത്ത ഏട് എഴുതിച്ചേര്‍ത്താണ് സംസ്ഥാനം കണ്ട തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളായ ഗൗരിയമ്മയുടെ മടക്കം.
രക്തത്തിലെ അണുബാധയെ തുടര്‍ന്ന് കരമന പി.ആര്‍.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധയില്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു ഗൗരിയമ്മയുടേത്. ഇന്ത്യയില്‍ തന്നെ കൂടുതല്‍ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോര്‍ഡ് ഗൗരിയമ്മക്കാണ്. കേരള നിയമസഭയില്‍ രണ്ടുതവണ ചേര്‍ത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂര്‍ നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

1919 ജൂൈല 14ന് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജില്‍ കളത്തിപ്പറമ്ബില്‍ രാമന്‍റെയും പാര്‍വതിയമ്മയുടെയും മകളായാണ് ജനനം. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്, സെന്‍റ് തെരേസാസ്, തിരുവനന്തപുരം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം.വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തൊഴിലാളി-കര്‍ഷക പ്രക്ഷോഭങ്ങളില്‍ അണിനിരന്നതിന്‍റെ പേരില്‍ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

1948ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 1952ല്‍ തിരു -കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പില്‍ കന്നിവിജയം സ്വന്തമാക്കി. ’54ലും ജയം ആവര്‍ത്തിച്ചു. കേരള നിയമസഭയിലേക്ക് ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ് നേതൃത്വം നല്‍കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. അതേ വര്‍ഷം തന്നെയായിരുന്നു കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസുമായുള്ള വിവാഹം. 2006ലെ തെരഞ്ഞെടുപ്പില്‍ അരൂരില്‍ ദീര്‍ഘകാലത്തിനുശേഷം തോല്‍വിയറിഞ്ഞു. 2011ലും തോല്‍വി ആവര്‍ത്തിച്ചു. ഗൗരിയമ്മ സ്വന്തം ജീവിതം പറഞ്ഞ ‘ആത്മകഥ’ക്ക് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button