കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് പശ്ചിമ ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച യാസ് ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. മണിക്കൂറില്‍ 130 മുതല്‍ 145 വരെ കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടമാണ് രണ്ട് സംസ്ഥാനങ്ങളിലുമുണ്ടായത്. അതിതീവ്ര മഴയില്‍ പലയിടത്തും വെള്ളം ഉയര്‍ന്നു. വീടുകളും കൃഷ്ടിയിടങ്ങളും നശിച്ചു. മഴക്കെടുതിയില്‍ നാല് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ഒഡീഷയില്‍ മൂന്നും പശ്ചിമ ബംഗാളില്‍ ഒന്നും.
രണ്ട് മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ വലിയ വേലിയേറ്റം കടല്‍ത്തീര ഗ്രാമങ്ങളിലേക്ക് ഒഴുകിയെത്തി. ജലനിരപ്പിലെ അസാധാരണമായ ഉയര്‍ച്ച കാരണം നിരവധി നദികളും രൗദ്രഭാവത്തിലാണ്. കൊടുങ്കാറ്റിന്റെ ഇരട്ട പ്രഭാവവും പൂര്‍ണ്ണചന്ദ്രന്‍ മൂലമുള്ള ജ്യോതിശാസ്ത്ര വേലിയേറ്റവും ഇതിന് കാരണമായി.
ബംഗാളില്‍ മൂന്നു ലക്ഷം വീടുകള്‍ തകര്‍ന്നു .15 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. 14,000 ത്തോളം ദുരിതാശ്വാസ ക്യാമ്ബുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒഡീഷയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്ന് ലക്ഷത്തോളം വീടുകള്‍ക്ക് തകര്‍ന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. ഒരു കോടി ജനങ്ങളെയെങ്കിലും ചുഴലിക്കാറ്റുമൂലമുണ്ടായ ദുരന്തം ബാധിച്ചിട്ടുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം യാസ് ചുഴലിക്കാറ്റ് ദുര്‍ബലമായി. നിലവില്‍ ശക്തി ക്ഷയിച്ച് ജാര്‍ഖണ്ഡിനു സമീപം ന്യൂനമര്‍ദ്ദമായി തുടരുകയാണ്. എന്നാല്‍ ജാര്‍ഖണ്ഡ്, ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ജാര്‍ഖണ്ഡില്‍ താഴ്ന്ന ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.