KeralaLatest

‘ഓപ്പറേഷന്‍ പാത്ത് വേ’യുമായി മോട്ടോര്‍ വാഹന വകുപ്പ്

“Manju”

തൃശൂര്‍: ജില്ലയിലെ റോഡുകളില്‍ അപകടമുണ്ടാക്കുന്ന തരത്തിലുള്ള എല്ലാ തടസ്സങ്ങളും കണ്ടുപിടിച്ച്‌ നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. ‘ഓപ്പറേഷന്‍ ക്ലിയര്‍ പാത്ത് വേ’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ റോഡുകളിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാനുള്ള ഡ്രൈവ് ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മാര്‍ക്കാണ് ഇതിന്റെ ചുമതല.

റോഡപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഓപ്പറേഷന്‍ ക്ലിയര്‍ പാത്ത് വേ പ്രകാരം ജില്ലയില്‍ നടത്തിയ ഡ്രൈവില്‍ 321 വാഹനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതര കുറ്റകൃത്യങ്ങള്‍ക്ക് 182 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3,34,950 രൂപയാണ് ഈ ഇനത്തില്‍ പിഴ ഈടാക്കിയത്. 50 ഉദ്യോഗസ്ഥരെയാണ് ഡ്രൈവിനായി ജില്ലയില്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ ഡ്രൈവ് തുടരുമെന്ന് തൃശൂര്‍ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബിജു ജയിംസും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്‍റ്) ജെയിംസ് എംപിയും അറിയിച്ചു.

ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നരീതിയില്‍ റോഡിലും പുരയിടങ്ങളിലും നില്‍ക്കുന്ന മരങ്ങള്‍, ബോര്‍ഡുകള്‍, ശ്രദ്ധതിരിക്കുന്ന പരസ്യബോര്‍ഡുകള്‍, റോഡിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍, വഴിയരികില്‍ ഇറക്കിയിട്ടിരിക്കുന്ന നിര്‍മാണസാമഗ്രികള്‍, കൈയേറ്റങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങളുടെകൂടി സഹകരണത്തോടെയായിരിക്കും കണ്ടെത്തുക. ഇതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യാനായി എടുക്കും. അതത് പ്രദേശങ്ങളിലുള്ള തടസ്സങ്ങളറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ബന്ധപ്പെടാം.
എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തയ്യാറാക്കുന്ന റിപ്പോര്‍ട്ടും ചിത്രങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമരാമത്ത് വകുപ്പ് എന്നിവയ്ക്കും ബന്ധപ്പെട്ട മറ്റ് അധികൃതര്‍ക്കും കൈമാറി വേണ്ടനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടും. ജില്ലാ റോഡുസുരക്ഷാ കൗണ്‍സില്‍, പ്രാദേശിക ട്രാഫിക് ക്രമീകരണ കമ്മിറ്റികള്‍ എന്നിവയ്ക്കും അറിയിപ്പ് നല്‍കും. കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഫുട്‌പാത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കും.

Related Articles

Back to top button