IndiaLatest

പൗരത്വ നിയമം: ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

“Manju”

ഡല്‍ഹി: പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എം.പി. ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്.

2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു. ഇതോടെ 2019 ല്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ രണ്ടു വര്‍ഷമാകും. 2019 ഡിസംബര്‍ 12ന് വിജ്ഞാപനം ഇറക്കിയ നിയമം 2020 ജനുവരി 10 മുതല്‍ പ്രാബല്യത്തിലായി.
എന്നാല്‍ നിയമം നടപ്പാക്കണമെങ്കില്‍ രൂപീകരിക്കേണ്ട ചട്ടങ്ങള്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇതുവരെ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. ചട്ടപ്രകാരം രാഷ്ട്രപതി ഒപ്പുവെച്ച നിയമം ആറ് മാസം കൊണ്ട് ക്രമപ്പെടുത്തുകയോ സമയം നീട്ടി ചോദിക്കുകയോ വേണം.

നിലവില്‍ അഞ്ചാം തവണയാണ് പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ ക്രമപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം നീട്ടി ചോദിക്കുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ അല്ലാത്ത സമുദായങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനാണ് നിയമം ലക്ഷ്യമിടുന്നത്.

Related Articles

Back to top button